മാട്ടൂൽ∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനു കള്ളത്തരങ്ങളിൽ പങ്കുണ്ട്. ദിവസങ്ങൾക്കുള്ളിൽ സമൻസ് വരികയും അകത്താവുകയും ചെയ്യുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ഇന്നലെ മാട്ടൂൽ നോർത്തിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടുന്ന കേസ് നടത്താൻ , വാദിക്കുന്ന വക്കീലിന് നല്കുന്ന പണം ജനങ്ങളുടേതാണ്. ആരാ വാദിക്കാൻ വന്നതെന്ന് അറിയാമോ? വൈദ്യനാഥൻ. അദ്ദേഹത്തിന് എത്ര രൂപയാണു നൽകിയത് എന്ന് അറിയാമോ? 50 ലക്ഷം രൂപ. സ്വന്തം മകൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്ന കേസിൽ 50 ലക്ഷം രൂപ ഞങ്ങളുടെ പണം എടുത്തുകൊടുക്കാൻ മുഖ്യമന്ത്രിക്ക് എന്താ അവകാശം? നിങ്ങളുടെ മകൾ കുടുങ്ങിയാൽ നിങ്ങൾ പൈസ കൊടുക്കേണ്ടേ? എന്റെ പേരിൽ കുറേ കേസുണ്ടായിരുന്നല്ലോ. അതെല്ലാം എന്റെ കൈയ്യിൽ നിന്ന് കാശെടുത്താണ് നടത്തുന്നത്. പാർട്ടിയോട് ചോദിച്ചാൽ അറിയാം, ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അതാണ് ഇവിടെ ഇങ്ങനെ വന്ന് നട്ടെല്ലു നിവർത്തി നിൽക്കാൻ എനിക്കാകുന്നത്
അങ്ങനെയല്ലേ ചെയ്യേണ്ടത്? മുഖ്യമന്ത്രിയുടെ മകളുടെ കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? കെഎസ്ഐഡിസി മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീധനം കിട്ടിയതാ? ഇങ്ങനെ വൈദ്യനാഥന് പൈസ എടുത്തു കൊടുക്കാൻ? ബാംഗ്ലൂരിൽ ഹാജരായ അഭിഭാഷകന് ഒരു സിറ്റിങ്ങിന് ഒരു കോടി രൂപയാണ്.
മതേതര മൂവ്മെന്റിനെ മുഖ്യമന്ത്രി എപ്പോഴാണ് അംഗീകരിച്ചിട്ടുള്ളത്? നിങ്ങൾ ബോംബെയിൽ വന്നില്ല. കശ്മീരിൽ വന്നോ? സിതാറാം യച്ചൂരിക്ക് അവിടെ വന്ന് പങ്കെടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അയാൾ പങ്കെടുത്തില്ല. ആ യോഗത്തിൽ അവർ പങ്കെടുത്തിരുന്നെങ്കിൽ ഇന്ന് വീണ ജയിലിൽ കാണുമായിരുന്നു. അതുകൊണ്ട് പങ്കെടുത്തില്ല. അതല്ലേ ഉത്തരം.’’ – ഷാജി ചോദിച്ചു.