പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ ആൾക്ക് മർദനം, SI-ക്കെതിരെ വകുപ്പുതല നടപടി എടുക്കും

തിരുവനന്തപുരം : പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ കൊല്ലം പുനലൂര്‍ സ്വദേശിയെ മർദിച്ച കേസിൽ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. തെന്മല സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഡി. ശാലുവിനെതിരെയാണ് നപടിയെടുക്കുക. കൊല്ലം പുനലൂര്‍ സ്വദേശിയായ കെ. രാജീവിനെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. 2021 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്

തന്റെ ബന്ധുവിനെതിരെ പരാതിയുമായി തെന്മല പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് രാജീവിന് മർ​ദനമേറ്റത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അനുവദിച്ചുകിട്ടിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. രാജീവ് മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോൾ ആശുപത്രി മുറ്റത്തുനിന്ന് കൈവിലങ്ങിട്ട് അറസ്റ്റ് ചെയ്യുകയും സ്റ്റേഷനിലെത്തിച്ച് വെയിലത്ത് നിര്‍ത്തുകയും ചെയ്യുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ രാജീവ് റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പോലീസ് ഉദ്യോ​ഗസ്ഥർ ഫോണില്‍ നിന്ന് നശിപ്പിച്ചു. ദൃശ്യങ്ങൾ മാധ്യമങ്ങള്‍ക്ക് കിട്ടിയതോടെയാണ് വിഷയം ചർച്ചയായി. രാജീവിനെ സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച സി.ഐ വിശ്വംഭരനെ സര്‍വീസില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, രാജീവിനെ മര്‍ദിക്കാന്‍ കൂട്ടുനിന്ന എസ്ഐയെ സംരക്ഷിക്കുകയായിരുന്നു.