കാമുകനെ അംഗീകരിച്ചില്ല, കൊച്ചിയില്‍ മകള്‍ വീടുവിട്ടിറങ്ങിയതില്‍ മനംനൊന്ത് ദമ്പതികള്‍ തൂങ്ങി മരിച്ചു

കൊച്ചി: വൈപ്പിന്‍ ചെറായിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്‍തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരേയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ചെറായി ബേക്കറിക്ക് പടിഞ്ഞാറ് കണ്ടോന്‍ത്തറ രാധാകൃഷ്ണന്‍ (50), ഭാര്യ അനിത (45) എന്നിവരാണ് വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ഇവരുടെ മകള്‍ കഴിഞ്ഞ ദിവസം വീട്ടുവിട്ടുപോയി വിവാഹം കഴിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ മകള്‍ ഇറങ്ങിപോയതില്‍ മനം നൊന്ത് മാതാപിതാക്കള്‍ തൂങ്ങിമരിച്ചു എന്നാണ് പൊലീസും നല്‍കുന്ന സൂചന മുനമ്പം സ്വദേശിയായ സനത്ത് (25) മാസങ്ങള്‍ക്ക് മുമ്പ് അമ്യതയുടെ വീട്ടില്‍ വന്ന് മാതാപിതാക്കളോട് തങ്ങള്‍ സ്നേഹത്തിലാണെന്നും അമൃതയെ വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും അറിയിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ സ്നേഹ ബന്ധത്തെ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്.

വീട് വിട്ട് സനത്തിന്റെ വീട്ടിലെത്തിയ അമൃത സ്വന്തം വീട്ടിലേക്ക് പോകുന്നില്ലെന്ന് വാശി പിടിച്ചു. തുടര്‍ന്ന് സനത്തിന്റെ പിതാവ് ഇക്കാര്യം രാധാക്യഷ്ണനെ ഫോണ്‍ ചെയ്ത് അറിയിച്ചു. മകള്‍ പോയ ദുഃഖത്തില്‍ ഇരുവരും ഒരു ഫാനില്‍ തന്നെ ജീവനൊടുക്കുകയായിരുന്നു. മുനമ്പം ഇന്‍സ്പെക്ടര്‍എ.എല്‍. യേശുദാസ്, എസ്ഐ.രാജീവ്.ടി.കെ,എം. ബി.സുനില്‍കുമാര്‍, കെ.പി.അഭിലാഷ്, എം.സി.ആഷ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്