PFI നിരോധനത്തിനെതിരെ സിപിഎം ആദ്യം രംഗത്ത് വന്നത് അവരെ സ്വന്തം പാളയത്തില്‍ എത്തിക്കാൻ.

കോഴിക്കോട്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ സിപിഎം ആദ്യം രംഗത്ത് വന്നത് അവരെ സ്വന്തം പാളയത്തില്‍ എത്തിക്കാനായിരുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോള്‍ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ്. ആര്‍എസ്എസ്സിനെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലപിക്കുന്നതും ഇതേ ലക്ഷ്യം വെച്ച് തന്നെ- കെ. സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നാലുവോട്ടിനുവേണ്ടി ഭീകരപ്രവര്‍ത്തകരെ കൂടെ നിര്‍ത്തുന്ന മതേതര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്ന ഇത്തരകാര്‍ക്കെതിരെ കേരള ജനത ശക്തമായി പ്രതികരിക്കുകയാണ് വേണ്ടത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ മൃദുസമീപനമാണ് കേരള സര്‍ക്കാര്‍ തുടരുന്നതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു.

കേരളത്തെ ഭീകരവാദികളുടെ കേന്ദ്രമാക്കി മാറ്റിയത് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നാണെന്ന് ഇരുപാര്‍ട്ടികളുടേയും അണികള്‍ തിരിച്ചറിയണം. നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഐഎന്‍എല്ലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം – കെ. സുരേന്ദ്രന്‍ പറഞ്ഞു.