നടി മഞ്ജു വാര്യരുടെ കാര്‍ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പരിശോധിച്ചു. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസിൽ വച്ചാണ് നടിയുടെ വാഹനത്തിൽ പരിശോധന നടത്തിയത്. തമിഴ്‌നാട്ടിലെ പതിവ് തെരഞ്ഞെടുപ്പ് പരിശോധനകളുടെ ഭാഗമായാണ് മഞ്ജുവിന്‍റെ കാറും പരിശോധനയ്ക്ക് വിധേയമാക്കിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത്തരത്തിലുള്ള വാഹന പരിശോധന സ്വാഭാവികമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണെങ്കില്‍ പ്രത്യേകമായി പരിശോധിക്കാറുമുണ്ട്. ഇതിന്‍റെ ഭാഗമായാണ് മഞ്ജുവിന്‍റെ വാഹനവും പരിശോധിച്ചത്.
മാനേജറാണ് മഞ്ജുവിന്‍റെ കൂടെയുണ്ടായിരുന്നത്. എന്നാല്‍ മഞ്ജുവാണ് വാഹനമോടിച്ചിരുന്നത്. നിര്‍ത്തിയ കാറില്‍ മഞ്ജുവാണെന്ന് കണ്ടതോടെ അവിടെ നിര്‍ത്തിയിരുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെല്ലാം സെല്‍ഫിയെടുക്കാനും മറ്റും വന്നു. മഞ്ജു വാഹനത്തിനകത്തിരുന്ന് തന്നെ ചിത്രങ്ങളെടുക്കാൻ സഹകരിക്കുകയും ചെയ്തു. തമിഴ്‍നാട്ടില്‍ വ്യാപകമായി ഹൈവേകളെയും ബൈപാസുകളെയും കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് കാലത്ത് പരിശോധന നടക്കുന്നുണ്ട്. അനധികൃത പണം കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പിടിക്കുന്നതിനാണ് ഈ പരിശോധനകള്‍.