ഫൈറ്റര്‍ പൈലറ്റ് എയര്‍ കമ്മഡോര്‍ സഞ്ജയ് ശര്‍മ്മയും മകള്‍ ഫ്‌ലയിംഗ് ഓഫീസര്‍ അനന്യ ശര്‍മ്മയും ഒരേ യുദ്ധവിമാനത്തിന്റെ ഭാഗമായി പറന്ന് ചരിത്രത്തിൽ ഇടം നേടി. ഇന്ത്യന്‍ വ്യോമസേനയില്‍ പുതുചരിത്രമെഴുതിയ ഒരു അച്ഛനും മകളും സോഷ്യല്‍ മീഡിയയിൽ താരങ്ങളായി മാറിയിരിക്കുകയാണ്. എയര്‍ കമാന്‍ഡര്‍ സഞ്ജയ് ശര്‍മയും ഫ്ലെെയിംഗ് ഓഫീസറായ അദ്ദേഹത്തിന്‍റെ മകള്‍ അനന്യ ശര്‍മയുമാണ് ഒരേ യുദ്ധവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
അച്ഛന്റെ പാത പിന്തുടര്‍ന്ന് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന മക്കളുടെ കഥകള്‍ എപ്പോഴും യുവ മനസുകൾക്ക് ഒരു പ്രചോദനമാണ്. ഫൈറ്റര്‍ പൈലറ്റ് എയര്‍ കമാന്‍ഡര്‍ സഞ്ജയ് ശര്‍മ്മയും മകള്‍ ഫ്ലയിംഗ് ഓഫീസർ അനന്യ ശര്‍മ്മയും പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഒരേ യുദ്ധവിമാന ഫോര്‍മേഷന്റെ ഭാഗമായി പറന്ന് ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം സൃഷ്ടിച്ചത്.
വ്യോമസേന പുറത്തിറക്കിയ പ്രസ്താവന പ്രകാരം മേയ് 30ന് ഇരുവരും ചേര്‍ന്ന് ഹോക്ക്-132 എന്ന യുദ്ധവിമാനം പറത്തുകയായിരുന്നു. അച്ഛനും മകളും ചേര്‍ന്ന് ഒരേ ദൗത്യത്തിന് വേണ്ടി ഒരേ യുദ്ധവിമാനം പറത്തിയ ചരിത്രം മുമ്പിതുവരെ ഉണ്ടായിട്ടില്ലെന്നാണ് വ്യോമസേന അധികൃതര്‍ അവകാശപ്പെടുന്നത്. യുദ്ധവിമാനത്തിന് മുന്നില്‍ ഇരിക്കുന്ന സഞ്ജയ് ശര്‍മയുടെയും മകള്‍ അനന്യ ശര്‍മയുടെയും ചിത്രങ്ങള്‍ പിആര്‍ഒ ഡിഫന്‍സ് ഗുജറാത്ത് തങ്ങളുടെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. വൈകാതെ ആ ചിത്രവും വാര്‍ത്തയും വെെറലായി മാറുകയായിരുന്നു.
എയര്‍ കമാന്‍ഡര്‍ സഞ്ജയ് ശര്‍മ 1989ലാണ് വ്യോമസേനയുടെ യുദ്ധവിമാനം പറത്തുന്നതില്‍ കമ്മീഷന്‍ ചെയ്യപ്പെടുന്നത്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിടെക് ബിരുദധാരിയായ അനന്യ ശര്‍മ യുദ്ധവിമാനം പറത്തുന്ന പൈലറ്റായി 2021 ഡിസംബറിലാണ് കമ്മീഷന്‍ ചെയ്യപ്പെട്ടത്. അനന്യ നിലവില്‍ കര്‍ണാടകയിലെ ബിദറില്‍ പരിശീലനം തുടരുകയാണ്.
അച്ഛനും മകളുമെന്നതിലുപരി തങ്ങള്‍ പരസ്പര വിശ്വാസമുള്ള മികച്ച സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണെന്നാണ് സഞ്ജയ് ശര്‍മ ഇതേപ്പറ്റി പറഞ്ഞിരിക്കുന്നത്. ഇരുവരേയും കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും താന്‍ ഏറ്റവും സന്തോഷവതിയാണെന്നും അനന്യയുടെ മാതാവ് സോനാല്‍ ശര്‍മ പറഞ്ഞിരിക്കുന്നു.