ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു

കൊളംബോ: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ശ്രീലങ്കയിലായിരുന്നു അന്ത്യം. ഐഎസ്‌ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു അന്തരിച്ച ഫൗസിയ ഹസൻ. 35 വർഷത്തിലേറെ മാലിദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു ഫൗസിയ ഹസൻ. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ച ഫൗസിയ ഹസനും ഒന്നാം പ്രതി മാലി സ്വദേശി മറിയം റഷീദയും പിന്നീട് കുറ്റവിമുക്തരാവുകായിരുന്നു.

1994ലാണ് ഐഎസ്ആർഒ ചാരക്കേസിന്റെ തുടക്കം. ദേശീയ തലത്തിൽ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു. തിരുവനന്തപുരം ഐഎസ്ആർഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്നീ മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം.