ഇന്ധനവില വീണ്ടും കൂട്ടി; ദുരിതത്തിലായി ജനങ്ങൾ

തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴിക്കോട് പെട്രോളിന് 102.16 രൂപയും ഡീസൽ 95.11 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ 101.95 രൂപയും ഡീസൽ 94.90 രൂപയുമാണ് ഇന്നത്തെ വില.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തിരിക്കുകയാണ്. എന്നാൽ കുറച്ചുദിവസങ്ങളായി വില വർദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടങ്ങൾ ഉണ്ടായതോടെയാണ് ഇന്ധനവില വീണ്ടും മുകളിലേക്ക് പോകുവാൻ തുടങ്ങിയത്.അതേസമയം, രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.