‘ആ പരാതിയുടെ തിരക്കഥയും സംഭാഷണവുമൊക്കെ എഴുതിയവരെ എനിക്ക് തന്നെ അറിയാം.’- ബാലചന്ദ്ര കുമാർ

 

നടി ആക്രമിക്കപെട്ട കേസുമായി ബന്ധപെട്ടു നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകു മാറിനെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന റിപ്പോർട്ട്. പീഡന പരാതി വ്യാജമാണെന്ന റിപ്പോർട്ട് പൊലീസ് ആലുവ കോടതിയില്‍ സമർപ്പിച്ചതായി ഒരു വാർത്ത ചാനൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ വിഷയത്തില്‍ പ്രതികരണവുമായി ബാലചന്ദ്രകുമാർ ‘ആ പരാതിയുടെ തിരക്കഥയും സംഭാഷണവുമൊക്കെ എഴുതിയവരെ എനിക്ക് തന്നെ അറിയാം. അത് നിയമപരമായി അറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്. കഥ ആരെഴുതി, തിരക്കഥ ആരെഴുതി, സംവിധാനം ആര്, ആരൊക്കെ പശ്ചാത്തലത്തില്‍ പ്രവർത്തിച്ചു എന്നുള്ളതൊക്കെ ഒരു പരിധിവരെ വ്യക്തി എന്ന നിലയിലും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാലും കൃത്യസമയത്ത് തന്നെ ലഭിച്ചിരുന്നുവെന്നും’ ബാലചന്ദ്ര കുമാർ പറയുന്നു.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വഴിത്തിരു വുകള്‍ ഉണ്ടാക്കുന്നത്. ആ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തുടരന്വേഷണം നടത്തുകയും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ പ്രതിയാക്കി പുതിയ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്നാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്.

അതേസമയം, ഇതിനിടെയാണ് ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതി യുടെ രംഗ പ്രവേശം. ഈ പീഡന പരാതി വ്യാജമാണെന്ന റിപ്പോർട്ട്പൊലീസ് ആലുവ കോടതിയില്‍ സമർപ്പിച്ചെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമർപ്പിച്ചെന്ന വിവരം വൈകീട്ടോടെ അറിഞ്ഞെന്നാണ് ബാലചന്ദ്രകുമാർ ഇത് സംബന്ധിച്ച് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച കൂടതലായ വിവരങ്ങള്‍ അറിയില്ല. തിങ്കളാഴ്ചയോടെ കാര്യങ്ങള്‍ വ്യക്തമാവും. പൊലീസ് കൊടുത്ത റിപ്പോർട്ടിന്റെ പകർപ്പിന് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ടെന്നും ബാലചന്ദ്ര കുമാർ പറഞ്ഞിരിക്കുന്നു.

‘പരാതിക്ക് പിന്നില്‍ ആർക്കൊക്കെ പങ്കുണ്ടെന്ന് അവരുടെ താവളത്തില്‍ നിന്ന് തന്നെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും പുറത്ത് പറയാന്‍, അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസായതിനാല്‍ സാധിക്കുമായിരുന്നില്ല. റിപ്പോർട്ട് കിട്ടുന്നത് വരെ ഒന്നും അങ്ങനെ തുറന്ന് പറയാന്‍ സാധിക്കില്ല. പരാതി എന്തായാലും വ്യാജമാണെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല’ ബാലചന്ദ്ര കുമാർ പറയുന്നു.

‘ഒരിക്കലും ഒരാള്‍ ഇങ്ങനെ ഒരു അവസ്ഥയില്‍ എത്തിച്ചേരാന്‍ പാടില്ല. എന്നെ ഒരാള്‍ ബലാത്സംഗം ചെയ്തുവെന്നുള്ള വ്യാജ പരാതി ഒരു സ്ത്രീയും കൊടുക്കരുത്. ചെയ്താല്‍ പോലും ഒളിച്ചുവെക്കുന്ന ഇക്കാലത്ത്, ചെയ്യാത്ത കാര്യം ഇങ്ങനെ പറയുമ്പോള്‍ അത് വ്യക്തിപരമായി ബുദ്ധിമുട്ട് ഉണ്ടാക്കും. ഇതിന്റെ ഭാഗമായി ഒരുപാട് ആഘാതങ്ങ ളുണ്ടായി. ഇത്തരമൊരു കേസില്‍ ഞാന്‍ പ്രതിയായി എന്നുള്ള ഒറ്റക്കാരണം കൊണ്ട് എനിക്ക് വന്ന ഒരു സിനിമ നഷ്ടമായി. ബലാത്സംഗ കേസില്‍ പ്രതിയായി എന്നുള്ള ഒറ്റക്കാരണത്താലാണ് മലേഷ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു നിർമ്മാണ കമ്പനി ഞാന്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്നും പിന്മാറിയത്. അവർ എനിക്ക് അയച്ച മെയിലില്‍ അത് പ്രത്യേകം പറയുന്നുണ്ട്. ബാലചന്ദ്ര കുമാർ പറഞ്ഞു.