അഫ്ഗാനിൽ ഐപിഎൽ സംപ്രേക്ഷണമുണ്ടാവില്ല; നിരോധനമേർപ്പെടുത്തി താലിബാൻ

അഫ്ഗാനിസ്ഥാനിൽ ഐപിഎൽ ക്രിക്കറ്റിന് വിലക്കേർപ്പെടുത്തി താലിബാൻ. അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം താലിബാൻ നിരവധി നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. ഐപിഎലിൽ ചിയർ ഗേൾസിന്റെ നൃത്തവും മത്സരം കാണാനെത്തുന്നവർ മുടി പുറത്തുകാണിക്കുന്നതുമെല്ലാം നിരോധനത്തിന് കാരണമായി താലിബാൻ പറയുന്നു. ഇവയെല്ലാം അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത് വേണ്ട എന്ന് താലിബാൻ തീരുമാനമെടുത്തത്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് മുൻ മീഡിയ മാനേജരും മാധ്യമ പ്രവർത്തകനുമായ ഇബ്രാഹിം മൊമദ് നിരോധനത്തിന് കാരണം ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ വനിതാ ക്രിക്കറ്റ് ടീമിന് താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. അതിൽ പ്രതിഷേധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്‌തു. അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്‌മാൻ എന്നിവർ ഐപിഎൽന്റെ ഭാഗമാണ്.