ടോക്കിയോ: രാജ്യത്തെ ദേശീയ പാർക്കുകൾ ജെെവവെെവിധ്യസംരക്ഷണത്തിന് വേണ്ടി വിപുലീകരിക്കാനൊരുങ്ങി ജപ്പാൻ. 2030- ഓടെ ജെെവവെെവിധ്യ സംരക്ഷണത്തിന് വേണ്ടി രാജ്യത്തിന്റെ 30 ശതമാനം ഭൂമിയും നീക്കിവെക്കുകയാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ ലക്ഷ്യം. സമുദ്രങ്ങളും ഇതേ ആവശ്യം മുൻനിർത്തി സംരക്ഷിക്കപ്പെടും.
നിലവിൽ ജപ്പാൻ 20.5 % കരഭൂമിയും 13.3 % സമുദ്രമേഖലയും ദേശീയ ഉദ്യാനങ്ങള്‍ക്കായി സംരക്ഷിക്കപ്പെടുന്നുണ്ട്. സാമ്പത്തിക വര്‍ഷം 2022-ന്റെ അവസാനത്തോടെ പ്രദേശങ്ങളുടെ ആദ്യപട്ടിക തയ്യാറാക്കും. പരിസ്ഥിതി മന്ത്രാലയമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ശേഷം അതാത് പ്രദേശങ്ങളുടെ ആവാസവ്യവസ്ഥയും ഭൂപരിസ്ഥിതിയും പരിശോധനയ്ക്ക് വിധേയമാക്കും.
വിദ്ഗധരുടെ അഭിപ്രായം തേടിയ ശേഷം ഭൂവുടമകളും പ്രാദേശിക നഗരസഭകളും പരിസ്ഥിതി മന്ത്രാലയവുമായി നടത്തുന്ന ചർച്ചയിൽ സ്ഥലങ്ങളെ ദേശീയ ഉദ്യാനങ്ങള്‍, അര്‍ധ ദേശീയ ഉദ്യാനങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങളായി തരംതിരിക്കും.