ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിനുള്ളിൽ പ്രസവിച്ച് യുവതി, രക്ഷകരായി ആംബുലൻസ് ജീവനക്കാർ

കൊല്ലം: ആശുപത്രിയിലേക്ക് പോകും വഴി കനിവ് 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി യുവതി. കൊട്ടാരക്കര വല്ലം സ്വദേശിനിയായ 28 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്തിരുന്നു.

ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് കൃഷ്ണ രാജ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷെമീന എസ് എന്നിവർ ആശുപത്രിയിൽ എത്തി. തുടർന്ന് ഗർഭിണിയായ യുവതിയുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് പോയി.

എന്നാൽ ആംബുലൻസ് തിരുവനന്തപുരം കാരേറ്റ് ഭാഗം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷെമീന നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ഭീഷണി ആണെന്ന് മനസിലാക്കി. വേഗം തന്നെ ആംബുലൻസിൽ തന്നെ ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു.

പിന്നീട് 9.43 ന് ഷെമീനയുടെ പരിചരണത്തിൽ യുവതി ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. ഉടൻ ഷെമീന അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു. തുടർന്ന് യുവതിയുടെ ബന്ധുക്കളുടെ നിർദേശപ്രകാരം അമ്മയെയും കുഞ്ഞിനേയും ആംബുലൻസ് പൈലറ്റ് കൃഷ്ണ രാജ് വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.