വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി കോടതിയില്‍; നല്‍കരുതെന്ന് വിജിലന്‍സ്

കോഴിക്കോട്: കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടികൂടിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ എം ഷാജി കോടതിയില്‍. വിജിലന്‍സ് പരിശോധനയില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ കെ എം ഷാജിക്ക് പണം തിരികെ നല്‍കരുതെന്നാണ് വിജിലന്‍സിന്റെ നിലപാട്. പണം തിരികെ നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ പണം തിരികെ നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് പറഞ്ഞു. കേസ് ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയിലായിരുന്നു കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് അരക്കോടിയോളം രൂപ പിടിച്ചെടുത്തത്. ഷാജിയുടെ കണ്ണൂരും കോഴിക്കോടും ഉള്ള വീടുകളിലായിരുന്നു പരിശോധന. എന്നാല്‍ പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ട് എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കെ എം ഷാജി.