ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് , അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം. കൊല്ലത്ത് ഓയൂരില്‍ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പി എം.എം. ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രൊഡകഷന്‍ വാറണ്ടിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംഎം ജോസ് കോടതിയില്‍ സമര്‍പ്പിച്ചു.

പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. പൊലീസ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമായി പ്രതികളുടെ മൊഴിയിലുള്ള അവ്യക്തത ഉള്‍പ്പെടെ മാറുന്നതിനായി വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് നീക്കം.

കേസ് അന്വേഷണം ഇതുവരെ പൂയപ്പള്ളി പൊലീസാണ് നടത്തിയിരുന്നത്. ഇന്ന് ഉച്ചയോടെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിഐജി ഉത്തരവിറക്കിയത്. 13 അംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കാറിലുണ്ടായിരുന്നത് ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമെന്നാണ് ദൃക്സാക്ഷിയായ സഹോദരന്‍റെ മൊഴി. എന്നാല്‍, തട്ടിക്കൊണ്ടുപോകൽ തടയാനുള്ള ബലപ്രയോഗത്തിനിടയിലെ മാനസികാവസ്ഥയിൽ തോന്നിയതാകാമെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ പ്രതികളുടെ മൊഴിയിലെ അവ്യക്തത ഉള്‍പ്പെടെ മാറേണ്ട സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍ പൂജപ്പുര ജയിലിലും ഭാര്യ അനിത കുമാരിയും മകൾ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് തടവിൽ കഴിയുന്നത്