കൂടത്തായി കേസ്; പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തല്‍

കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തല്‍. മകന്‍ റോമോയെ ജോളി 3 തവണ വിളിച്ചു. സംഭാഷണം 20 മിനിട്ടിലധികം നീണ്ടു. കേസില്‍ സാക്ഷിയായ റോമോയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു ജോളിയെന്ന് നോര്‍ത്ത് സോണ്‍ ഐജിയുടെ റിപ്പോര്‍ട്ട്.

ജോളി ഫോണ്‍ വിളിച്ചതായി റോമോ സമ്മതിച്ചായും നോര്‍ത്ത് സോണ്‍ ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ആണ് ജോളി കഴിയുന്നത്. ജോളിയുടെ ഫോണ്‍ വിളിയെക്കുറിച്ച്‌ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നു. ഫോണ്‍ വിളിക്കരുത് എന്ന് വിലക്കിയ ശേഷവും ജോളി വിളിച്ചിരുന്നു എന്ന് റോയിയുടെ സഹോദരി റെഞ്ജി പ്രതികരിച്ചു. സമാനമായി മറ്റ് സാക്ഷികളേയും സ്വാധീനിക്കാന്‍ ജയിലില്‍ നിന്ന് ജോളി ശ്രമം നടത്തിയിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്‍റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസ്.