വിജിലൻസ് ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, തൃശ്ശൂരിൽ യുവതി അറസ്റ്റിൽ

തൃശൂർ : വിജിലൻസിൽ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണം തട്ടിയ യുവതി അറസ്റ്റിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ രേഷ്മ രാജനാണ് പിടിയിലായത്. ചാവക്കാട് സ്വദേശി ശ്രീദത്തിൽ നിന്ന് 34,000 രൂപയും ബ്രഹ്‌മകുളം സ്വദേശി ആഷിക്കിൽ നിന്നും 36,000 രൂപയുമാണ് രേഷ്മ തട്ടിയെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു

യുവാക്കളുടെ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി വലയിലായത്. ഇരുവരും ഗൂഗിൾ പേയിലൂടെയായിരുന്നു രേഷ്മയ്‌ക്ക് പണം അയച്ചു നൽകിയത്. കബളിപ്പിക്കുകയാണെന്ന് മനസ്സിലായതോടെ ഇരുവരും പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായത്.

ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതിന് കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷനിലും രേഷ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിൽ ജോലി ശരിയാക്കി നൽകാമമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിന് പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലും രേഷ്മയ്‌ക്കെതിരെ കേസ് ഉണ്ട്.