ഡിവൈഎഫ്‌ഐക്കാരനായ ഇവന് മരണത്തില്‍ കുറഞ്ഞൊരു ശിക്ഷയില്ല; സംവിധായകന്‍ എംഎ നിഷാദ്‌

കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അര്‍ജുനെതിരെ സംവിധായകന്‍ എം എ നിഷാദ്. ഏത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവനായാലും മരണം കുറഞ്ഞൊരു ശിക്ഷ ഇവന്‍ അര്‍ഹിക്കുന്നില്ല എന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്. അര്‍ജുന്‍ എന്ന കൊടും കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ കിട്ടുന്നത് വരെ നമ്മള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നാണ് സംവിധായകന്‍ തന്റെ ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഇവന്‍, ഈ നരാധമന്‍ ,ഇവനാണ് ആ പിഞ്ച് കുഞ്ഞിനെ കൊന്നവന്‍. അവന്‍ ഏത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവനായാലും,മരണം കുറഞ്ഞൊരു ശിക്ഷ, ഇവന്‍ അര്‍ഹിക്കുന്നില്ല. ഈ കൊടും കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ കിട്ടുന്നത് വരെ,നാം ഒറ്റക്കെട്ടായി പോരാടുക തന്നെ വേണം’ എന്നായിരുന്നു സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

സംവിധായകന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തുണ്ട്. രണ്ട് മൂന്ന് ദിവസമായി കേസിലെ പ്രതി അര്‍ജുന്‍ ഡി.വൈ.എഫ്.ഐ നേതാവ് ആണെന്നും നാട്ടിലെ ജനകീയ നേതാവിന്റെ വികൃതമായ മുഖമാണ് ഇപ്പോള്‍ വ്യക്തമായതെന്നും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും വ്യക്തമായി തെളിഞ്ഞിട്ടും ഇയാള്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെയോ സംഘടനയോ പേരെടുത്ത് വിമര്‍ശിക്കാതെ എവിടെയും ‘കൊള്ളാതെ’ ആണ് നിഷാദ് തന്റെ അഭിപ്രായം പ്രകടമാക്കിയതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

വിമര്‍ശനം ശക്തമായതോടെ അര്‍ജുന്റെ പാര്‍ട്ടിയുടെ പേരും നിഷാദിന് വെളിപ്പെടുത്തേണ്ടി വന്നു. ‘അവന്റെ സംഘടനയുടെ പേര് അറിയാമെങ്കില്‍ ഒന്ന് പറയാമോ നിഷാദ് ഇക്കാ, സങ്കി, കൊങ്ങി, കമ്മി’ എന്നൊരു യുവാവ് ഇട്ട കമന്റിന് മറുപടിയായി ‘അവന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു’ എന്നും സംവിധായകന്‍ കുറിച്ചു.