എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി, 7പേര്‍ ആശുപത്രിയില്‍

കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ ഇന്ന് രാവിലെ പനങ്ങാട് പോലീസ് സ്റ്റേഷന്‍ സമീപത്തുള്ള ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ ആണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും പരിക്കില്ല. എമര്‍ജന്‍സി ലാന്റിംഗ് ആയിരുന്നു.

യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. ജനവാസകേന്ദ്രമായ ഈ സ്ഥലത്തിന്റെ സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കിയതു കൊണ്ട് ഒഴിവായത് വന്‍ ദുരന്തമാണ്.

ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുന്ന സമയം ശക്തമായ മഴയുണ്ടായിരുന്നു എന്നാണ് വിവരം. ചുറ്റിനും വീടുകളും മറ്റും ഉണ്ടായിട്ടും ചതുപ്പുള്ള തുറസായ സ്ഥലത്ത് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. ഹെലികോപ്റ്ററിന്റെ ചില ഭാഗങ്ങള്‍ ചതുപ്പില്‍ ആഴ്ന്ന് തന്നെയാണ് ഇരിക്കുന്നത്. സാങ്കേതികമായുള്ള പരിശോധനയ്ക്ക് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ.