പരിചയമില്ലാത്ത ഒരാളുടെ കൂടെ പെണ്‍കുട്ടിയെ പറഞ്ഞയയ്ക്കുമോ, കേസിന് പിന്നില്‍ മറ്റെന്തൊക്കെയോ ഉണ്ട്, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മധു

ഇപ്പോഴും നടി ആക്രമിച്ച കേസ് ഒരു വലിയ ചര്‍ച്ച വിഷയമാണ്. ദിലീപും കടന്ന് കാവ്യയില്‍ വരെ കേസ് എത്തി. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. പലരും തങ്ങളുടെ നിലപാടുകളും മറ്റും ഈ വിഷയത്തില്‍ അറിയിക്കുന്നുണ്ട്. ഇപ്പോള്‍ മുതിര്‍ന്ന നടന്‍ മധു കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണമാണ് ഏറെ ശ്രദ്ധേയമാകുന്നത്. ദിലീപ് ഇങ്ങനെ ഒരു കുറ്റകൃത്യം ചെയ്യുമെന്ന് താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും ഇതില്‍ എന്തൊക്കെയോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പരിചയമില്ലാത്ത ഒരാളുടെ കൂടെ ആ പെണ്‍കുട്ടിയെ വീട്ടുകാര്‍ എന്തിന് പറഞ്ഞയച്ചുവെന്ന് മധു ചോദിക്കുന്നു. വീട്ടുകാര്‍ ഒറ്റക്ക് വിടാതെ ആരെങ്കിലും ഒപ്പം പോയിരുന്നേല്‍ ടിവിയില്‍ ഈ വാര്‍ത്തകള്‍ കാണേണ്ടി വരില്ലായിരുന്നുവെന്നും മധു ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

മധുവിന്റെ വാക്കുകള്‍ ഇങ്ങനെ, ദിലീപ് അങ്ങനെ ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെ ആകരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ പുറകില്‍ എന്തൊക്കെയോ ഉണ്ട്. ദിവസവും ടിവി ഓണ്‍ ചെയ്താല്‍ ദിലീപിന്റെ കേസ് ആണ്. അത് കേട്ട് കേട്ട് മടുത്തു. ഇതിനൊരു അന്ത്യമില്ലേ. അപ്പോഴൊക്കെ താന്‍ ഒരു കാര്യമേ ആലോജിച്ചിട്ടുള്ളൂ, ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയാണെന്ന് പറയരുത്. ഇപ്പോള്‍ തന്നെ നമ്മളുടെ വീട്ടിലെ ഒരു കൊച്ചു കുട്ടി, പ്രായമുള്ളവര്‍ ആരും ആയിക്കോട്ടെ, സന്ധ്യയ്ക്ക് ശേഷം പരിചയമില്ലാത്ത ഒരാളുടെ കൂടെ ഒരു പെണ്‍കുട്ടിയേ പറഞ്ഞയയ്ക്കുമോ? ഇല്ലല്ലോ, അത് നടി ആയിക്കോട്ടെ, ഐഎഎസ്‌കാരി ആയിക്കോട്ടെ, പോലീസുകാരി ആയിക്കോട്ടെ. ആണുങ്ങള് പോലും അങ്ങനെ പോകാറില്ല. ആരെയെങ്കിലും വിളിച്ചോണ്ട് പോകും.

ഭവാനിയോ, അടൂര്‍ പങ്കജമോ, പൊന്നമ്മ ചേച്ചിയോ ഇവര്‍ ആരും തന്നെ കാറില്‍ ഒറ്റക്ക് സഞ്ചരിച്ച് കണ്ടിട്ടില്ല. ഒന്നുകില്‍ കൂടെ മേക്കപ്പ് ചെയ്യുന്നവരോ, ഹെയര്‍ സ്റ്റൈല്‍ ചെയ്യുന്നവരോ, മേക്കപ്പ് അസിസ്റ്റന്റോ അല്ലെങ്കില്‍ സ്വന്തത്തിലുള്ള ആരെങ്കിലുമോ കൂടെ കാണും. അവരാരും ഒറ്റക്ക് സഞ്ചരിച്ചിട്ടില്ല, പകല്‍ പോലും. ഇപ്പോഴും ഞാന്‍ ആലോചിക്കുന്നത് ഈശ്വരാ ഈ കുട്ടി അന്ന് വണ്ടിയില്‍ കയറുമ്പോള്‍ ഈ വീട്ടുകാര്‍ ഇങ്ങനെ അവരെ ഒറ്റക്ക് അയയ്ക്കാതെ ആരെയെങ്കിലും ഒരാളെ കൂടി അയക്കുമായിരുന്നെങ്കില്‍ ടിവിയില്‍ ഇത് കണ്ടുകൊണ്ട് ഇരിക്കേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു. ആരെയും കുറ്റപ്പെടുത്താന്‍ സാധ്യമല്ല, കാരണം സത്യം എനിക്കറിയില്ല.