അവര്‍ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല ഡോക്ടര്‍പറഞ്ഞു, വെള്ളം പോലും കൊടുക്കാനായില്ല, നഴ്‌സിന്റെ അനുഭവ കുറിപ്പ്

ക്ഷണിക്കാതെ എത്തിയ അതിഥിയായി കോവിഡ് ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിക്കുകയാണ്. രോഗ വ്യാപനം തടയാനായി ലോക്ക്ഡൗണ്‍ നിലവില്‍ വന്ന് ഏവരും വീടുകളില്‍ ഒതുങ്ങിയെങ്കിലും അതിന് സാധിക്കാത്ത ചിലരുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ പോകാനോ ഉറ്റവരെ ഒരു നോക്ക് കാണാനോ പോലും സാധിക്കുന്നില്ല. ഇത്തരത്തില്‍ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശില്‍പ ധനീഷ് എന്ന യുകെയിലെ മലയാളി നേഴ്‌സ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ അനുഭവം പങ്കുവെച്ചത്.

ശില്‍പ ധനീഷിന്റെ കുറിപ്പ് ഇങ്ങനെ;

14 വര്‍ഷത്തെ നഴ്‌സിംഗ് ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇതുപോലൊരു അവസ്ഥയെ ഞാന്‍ നേരിടുന്നത്. നിസഹായത തോന്നി, പേടി തോന്നി. പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കേറുമ്പോള്‍ ഈ ദിവസം കടന്നുപോകാന്‍ ഇത്രയും ഞാന്‍ വിഷമിക്കും എന്ന് കരുതിയില്ല. ഏകദേശം രാത്രി പന്ത്രണ്ടു മണി ആയപ്പോള്‍ ഒരു പേഷ്യന്റ് വന്നു . വന്നപ്പോള്‍ ആണ് ഞാന്‍ ജോലി ചെയ്യുന്ന അതെ ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ് വന്നത് എന്ന് മനസിലാകുന്നത് . കൂടെ ജോലി ചെയ്യുന്ന ഒരാളെ ആ ബെഡില്‍ കാണാന്‍ വളരെ പ്രയാസം തോന്നി. വന്നപ്പോള്‍ അവര്‍ക്കു ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നു , വെന്റിലേറ്റര്‍ തയ്യാറാക്കാന്‍ ഡോക്ടര്‍ പറഞ്ഞു . അവര്‍ എന്നോട് വെള്ളം ചോദിച്ചു , വെന്റിലേറ്ററില്‍ ഇടാന്‍ പോകുന്ന ആള്‍ക്ക് വെള്ളം കൊടുക്കാന്‍ നിര്‍വാഹം ഇല്ലായിരുന്നു. അവര്‍ വളരെ വേഗം കൂടുതല്‍ അവശയാകാനും തുടങ്ങി . ഡോക്ടര്‍ അവരോടു പറഞ്ഞു നിങ്ങളെ ഉറക്കാന്‍ ഉള്ള മരുന്ന് തരാന്‍ പോവാണ് , അതിനു ശേഷം നിങ്ങളെ വെന്റിലേറ്ററിലേക്ക് മാറ്റും എന്ന് .എത്രത്തോളം അവര്‍ക്കതു മനസിലായി എന്ന് അറിയില്ല . വെന്റിലേറ്റര്‍ റെഡി ആക്കി വച്ചിട്ട് വെള്ളം എടുത്തു ഒരു sponge അതില്‍ മുക്കി ( വായും ചുണ്ടും നനക്കാന്‍ ) അവര്‍ക്കു കൊടുക്കാന്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ അവരോടു സംസാരിക്കുകയായിരുന്നു.

വെള്ളം ടേബിളില്‍ വച്ച് ഞാന്‍ അവരെ ബെഡില്‍ നേരെ ഇരുത്താന്‍ നോക്കിയപ്പോള്‍ ആണ് ഡോക്ടര്‍ അവരോടു പറയുന്നത് മരുന്ന് തന്നു ഉറങ്ങുന്നതിനു മുന്‍പ് ആരെയെങ്കിലും വിളിക്കാന്‍ ഉണ്ടെങ്കില്‍ ഫോണ്‍ ചെയ്യൂ എന്ന് , അവര്‍ ഫോണ്‍ വിളിക്കാന്‍ നോക്കിട്ടു പറ്റുന്നില്ല ,ഫോണ്‍ ലോക്ക് ആണ് , അത് തുറക്കാന്‍ അവര്‍ക്കു പറ്റുന്നില്ല കാരണം അവര്‍ക്കു അതെങ്ങനെ ചെയ്യണം എന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ല . ഞാന്‍ കുറെ സഹായിക്കാന്‍ നോക്കി പക്ഷെ അപ്പോഴേക്കും അവര്‍ക്കു ബോധം കുറഞ്ഞു കുറഞ്ഞു വന്നു . കാത്ത് നില്ക്കാന്‍ സമയം ഇല്ലാത്തതു കൊണ്ട് വേഗം അവരെ സെഡേറ്റു ചെയ്തു intubate ചെയ്തു വെന്റിലേറ്ററിലേക്ക് മാറ്റി . തിരക്ക് കുറഞ്ഞപ്പോള്‍ ഞാന്‍ ഇതേപ്പറ്റി ഡോക്ടറോട് സംസാരിച്ചു . അപ്പോള്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു അവര്‍ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല , അവസാനമായി ഭര്‍ത്താവിനോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കാമല്ലോ എന്ന് കരുതിയാണ് വിളിക്കാന്‍ പറഞ്ഞത് എന്ന് . എന്തോ അത് കേട്ടപ്പോള്‍ ഇതുവരെ ഒരിക്കലും അനുഭവിക്കാത്ത വീര്‍പ്പുമുട്ടല്‍ എനിക്കുണ്ടായി, കണ്ണ് നിറയാന്‍ തുടങ്ങി. അവര്‍ക്കു വെള്ളം കൊടുക്കാന്‍ പറ്റാത്തതില്‍ മരണം വരെ ഞാന്‍ സങ്കടപ്പെടും . ഒരു നിമിഷം പെട്ടന്ന് എന്നെത്തന്നെ ആ ബെഡില്‍ ഞാന്‍ കണ്ടു ,കണ്ണേട്ടന്റെ ,എന്റെ മോള്‍ടെ ,മമ്മിയുടെ ,പപ്പയുടെ ,അനിയത്തിയുടെ ഒക്കെ മുഖങ്ങള്‍ മുന്നില്‍ വരാന്‍ തുടങ്ങി . അവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാനും ഉച്ചത്തില്‍ നിലവിളിക്കാനും അപ്പോള്‍ എനിക്ക് തോന്നി . നിവര്‍ത്തിയില്ലാത്തതു കൊണ്ട് വെളിയില്‍ പോകാതെ അകത്തു തന്നെ നില്‍ക്കേണ്ടി വന്നു. ആ രാത്രി മറക്കാന്‍ എനിക്ക് ഒരിക്കലും സാധിക്കും എന്ന് തോന്നുന്നില്ല . അവരിപ്പോഴും കോറോണയോടു മത്സരിക്കുകയാണ് ,അവര്‍ ജയിക്കണം എന്ന് മറ്റാരേക്കാളും കൂടുതല്‍ ഞാനും ആഗ്രഹിക്കുന്നു ,പ്രാര്‍ത്ഥിക്കുന്നു ,അതുകൊണ്ട് അവരെപ്പറ്റി കൂടുതല്‍ പറയാനാവില്ല.

രാവിലെ ഡ്യൂട്ടി കഴിഞ്ഞു കുളിക്കാന്‍ നേരം കണ്ണ് നിറഞ്ഞൊഴുകിയതു തടുത്തു നിര്‍ത്താന്‍ പറ്റിയില്ല, എത്ര നേരം അങ്ങനെ ആലോചനയില്‍ നിന്ന് എന്നും എനിക്കൊര്‍മയില്ല. ആദ്യമായിട്ടാണ് എനിക്ക് ഇത്രയേറെ പേടി തോന്നിയത് . അന്ന് വൈകിട്ട് ഞാന്‍ കുറച്ചു കത്തുകള്‍ എഴുതി , കണ്ണേട്ടന് , പിന്നെ എന്റെ കൂടെയില്ലാത്ത എന്റെ പ്രിയപ്പെട്ടവര്‍ക്ക് , എങ്ങാനും എനിക്ക് വയ്യാതെ ആയാല്‍ ,ഫോണില്‍ സംസാരിക്കാന്‍ പറ്റാതെ വന്നാല്‍ അവരോടു പറയാന്‍ ബാക്കിവച്ചതു അവര്‍ അറിയണ്ടേ? അത് എന്റെ കൂട്ടുകാരിയെ ഏല്‍പ്പിച്ചു പറഞ്ഞു , സാഹചര്യം മോശമായാല്‍ ഇത് എത്തേണ്ട കൈകളില്‍ എത്തിക്കണം എന്ന്. ഞാന്‍ എന്റെ ഫോണ്‍ അണ്‍ലോക്ക് ചെയ്തു ,ഏതേലും സാഹചര്യത്തില്‍ എനിക്ക് അതിനു പറ്റിയില്ലെങ്കിലോ ?, ആദ്യ നമ്പറുകള്‍ കണ്ണേട്ടന്റെയും അമ്മയുടേതും ആക്കി ,എളുപ്പം കണ്ടുപിടിക്കണ്ടേ ?.

എന്റെ മോള് എന്റെ അമ്മയുടെ കൂടെ നാട്ടിലാണ് , കുറച്ചു മാസത്തേക്ക് നാട്ടില്‍ വിട്ടതാണ് . അവളെ കാണാതെ ,കെട്ടിപിടിച്ചു യാത്ര പറയാതെ പോകാന്‍ ഇടവരല്ലേ എന്ന് മാത്രമേ പ്രാര്‍ത്ഥന ഉള്ളു , എന്നെപ്പോലെ ഒരുപാടു അമ്മമാരും ,അച്ചന്മാരും , മക്കളും ,അനിയന്മാരും, അനിയത്തിമാരും ,ഭാര്യമാരും ,ഭര്‍ത്താക്കന്മാരും ഒക്കെ പ്രിയപ്പെട്ടവരേ പിരിഞ്ഞു ഇവിടെ ഉണ്ട് ഉണ്ട്. എല്ലാവരും എന്നെപോലെ ഭയം ഉള്ളില്‍ വച്ച് ചിരിച്ചു കൊണ്ട് ജോലി ചെയ്യുന്നവരാണ്, നമുക്ക് പരസ്പരം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാം. ഇതിനെ അതിജീവിക്കാന്‍ നമുക്ക് സാധിക്കട്ടെ.