വിവാഹിതരെ പോലെ കഴിഞ്ഞത് രണ്ട് വര്‍ഷം, പണവും സ്വര്‍ണവും കൈക്കലാക്കി മറ്റൊരു വിവാഹം, വിവാഹത്തട്ടിപ്പിന് യുവാവ് പിടിയില്‍

കോട്ടയം: പാലായില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൂന്ന് പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയില്‍. പാലാ കടപ്പാട്ടൂര്‍ കത്രീഡല്‍ പള്ളിക്ക് പുറകിലായി വാടകയ്ക്ക് താമസിച്ചിരുന്ന അയര്‍ക്കുന്നം തെക്കേ മഠത്തില്‍ സോനു രാജന്‍ എന്ന 29കാരനാണ് പിടിയിലായത്.

പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്റ്റര്‍ കെ.പി തോംസണാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷത്തോളം യുവതിയെ സോനു കൂടെ താമസിപ്പിച്ചിരുന്നു എന്ന വിവരം പുറത്ത് വരുന്നുണ്ട്.

2020 മുതല്‍ സോനുവും പരാതിക്കാരിയും ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ കടപ്പാട്ടൂരില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ സമയം പ്രതി പലപ്രാവശ്യമായി പരാതിക്കാരിയുടെ കൈയ്യില്‍ നിന്നും മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷത്തിലധികം രൂപയും കൈക്കലാക്കി. കഴിഞ്ഞ മാസം 14ന് സോനു സ്വന്തം വീട്ടിലേക്ക് പോവുകയും അടുത്ത ദിവസം മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയുമായിരുന്നു. സംഭവം അറിഞ്ഞ പരാതിക്കാരി പാലാ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.