നന്നാക്കുന്നതിന് ഇടയില്‍ ലോറി സ്റ്റാര്‍ട്ടായി നീങ്ങി, യുവാവിന് ദാരുണാന്ത്യം

തിരുനാവായ: ഇലക്ട്രിക് വര്‍ക്ഷോപ്പിലെ ജീവനക്കാരന്‍ ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി മരിച്ചു. പുറത്തൂര്‍ എടക്കനാട് പുളിയംപറമ്പില്‍ പ്രകാശന്റെ മകന്‍ ആകാശ് (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. നന്നാക്കുന്നതിനിടയില്‍ ലോറി സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങുകയും ജോലി ചെയ്തിരുന്ന ആകാശ് അപകടത്തില്‍പ്പെടുകയുമായിരുന്നു. ഒരാഴ്ച മുമ്ബാണ് ആകാശ് ഇവിടെ ജോലിക്കെത്തിയത്. അപകടം നടന്നയുടനെ കൊടക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

മിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.