വിവാഹത്തിന് സ്വർണമെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങി : യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍

തൃശ്ശൂര്‍: സഹോദരിയുടെ വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങിയ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് മരിച്ചത്.

സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പ തേടിയിരുന്നു. എന്നാൽ ഇത് കിട്ടാത്തതിനെത്തുടര്‍ന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യയെന്നാണ് നിഗമനം.

മൂന്നുസെന്റ് ഭൂമി മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളൂ. ആയതിനാല്‍ എവിടെ നിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെ തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തുകയായിരുന്നു.

ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോവുകയായിരുന്നു. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍ നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും മകനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയില്‍ കണ്ടത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്ടപ്പെട്ടിരുന്നു. വിപിന്റെ ഈ ജോലി ആയിരുന്നു കുടുംബത്തിന്റെ ഏകവരുമാനമാർ​ഗം. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലം മുമ്പ് മരിച്ചിരുന്നു. നാളുകൾക്ക് മുമ്പേ നിശ്ചയിച്ച വിപിന്റെ സഹോദരിയുടേ വിവാഹം സാമ്പത്തികപ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചത്തേക്കായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്