മോനിഷയ്ക്കായി ഡോക്ടറെ കല്യാണം ആലോചിച്ചു, മരണ ശേഷം നടിയെ സ്വപ്‌നത്തില്‍ കണ്ടു, മണിയന്‍പിള്ള രാജു പറയുന്നു

സിനിമയിലെ സൂപ്പര്‍ നായികയായി തിളങ്ങി നിന്ന കാലത്താണ് മോനിഷയുടെ അകാല മരണം. ഇന്നും മലയാളികളുടെ മനസില്‍ മോനിഷയുടെ ഓര്‍മകള്‍ തങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ മോനിഷയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. ഒരിക്കല്‍ ഒരു ഡോക്ടറുടെ കല്യാണാലോചനയുമായി മോനിഷയോട് സംസാരിച്ചതിനെ പറ്റിയും മരണശേഷം അവരെ സ്വപ്നത്തില്‍ കണ്ടെന്നുമാണ് ഒരു കോടി എന്ന പരിപാടിയില്‍ നടന്‍ പറയുന്നത്.

ഒരു ചോദ്യത്തിനിടയിലാണ് പെട്ടെന്ന് എന്റെ മനസിലേക്ക് മോനിഷയുടെ ഓര്‍മ്മ വന്നുവെന്ന് മണിയന്‍പിള്ള രാജു പറയുന്നത്. ജയരാജിന്റെ ഒരു പടത്തിലാണ് ഞങ്ങള്‍ അവസാനമായി അഭിനയിക്കുന്നത്. അന്ന് മോനിഷയ്ക്ക് ഒരു കല്യാണം ആലോചിക്കട്ടേ, നല്ലൊരു ഡോക്ടര്‍ പയ്യന്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. ‘എനിക്ക് ഡോക്ടര്‍മാരെ ഇഷ്ടമല്ല, കാരണം ഡോക്ടര്‍മാര്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്. രാത്രി പന്ത്രണ്ട് മണിയ്ക്ക് വിളിച്ചാലും രണ്ട് മണിയ്ക്ക് വിളിച്ചാലും ബെഡ് റൂമില്‍ നിന്നും എഴുന്നേറ്റ് ഓടുമെന്നും’ മോനിഷ പറഞ്ഞിരുന്നു.

അക്കാലത്ത് 504 എന്നൊരു റൂമിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. പ്രിയദര്‍ശനും എന്റെ കൂടെയാണ്. വിവാഹം കഴിഞ്ഞിട്ടാണ് പ്രിയന്‍ അവിടെ നിന്നും മാറിയത്. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ 504 ല്‍ മുറി ഇല്ല. അങ്ങനെ 505 ല്‍ കിടന്നു. രാത്രി അസമയം ആയപ്പോള്‍ മോനിഷ അടുത്ത് വന്ന് നില്‍ക്കുന്നു. ആ ചേട്ടന്‍ കിടന്ന് ഉറങ്ങുകയാണോന്ന് ചോദിച്ചു. ഷൂട്ടിങ്ങ് ഇല്ലേ പോവണ്ടേ, എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു.

ഉണര്‍ന്നപ്പോള്‍ അവിടെ ആരുമില്ല. അന്നേരം അവിടെ കറന്റും പോയെങ്കിലും പെട്ടെന്ന് തിരിച്ച് വന്നു. പക്ഷേ ഞാനാകെ വിയര്‍ത്ത് കുളിച്ചിരുന്നു. വെള്ള ടോപ്പില്‍ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രമാണ് മോനിഷ ധരിച്ചിരുന്നത്. പിറ്റേ ദിവസം മിന്നാരത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. അവിടെ ചെന്ന് ഞാനീ കഥ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഞെട്ടി.

കമലദളം എന്ന സിനിമയുടെ വിജയാഘോഷത്തിന് വന്ന മോനിഷ 505 മുറിയിലായിരുന്നു താമസിച്ചത്. അവര്‍ ആ പരിപാടിയില്‍ ഇതേ വസ്ത്രം ധരിച്ചാണ് വന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പക്ഷേ താന്‍ ആ പരിപാടിയോ അതിലെ മോനിഷയെ കണ്ടിരുന്നില്ലെന്നാണ് മണിയന്‍പിള്ള വ്യക്തമാക്കുന്നത്. ഇക്കാര്യം മോനിഷയുടെ അമ്മയോടും പറഞ്ഞിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.