രാംലല്ല മാത്രമല്ല , ഗ്യാൻവാപിയിലും പ്രാണപ്രതിഷ്ഠ മോദി നടത്തും

അയോധ്യ രാമക്ഷേത്രത്തിൽ മാത്രമല്ല ഇനി മഥുരയിലും കാശിയിലും പ്രാണപ്രതിഷ്ഠ പ്രദാനമന്ത്രി മോദി തന്നെയാകും നടത്തുമെന്ന് ഗ്യാൻവാപി കേസിലെ അഭിഭാഷകൻ ഹരി ശങ്കർ ജെയ്ൻ.ഗ്യാൻവാപിയിൽ മുസ്ലിം വിഭാഗം എതിർത്താലും കൃത്യമായ തെളിവുള്ളതുകൊണ്ട് കേസ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിനു നൽകിയ അഭിമുഖത്തിലാണ് ഹരി ശങ്കർ ജെയ്ൻ ഇക്കാര്യം പറഞ്ഞത്. മുസ്ലിം ഭരണാധികാരികൾ ഇസ്ലാം നിർമിതികൾക്കല്ല, ഇസ്ലാമിൻ്റെ കരുത്ത് കാട്ടാനായിരുന്നു ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറേ ഭാഗത്തുള്ള മതിൽ പുരാതന അമ്പലത്തിൻ്റെ മതിലായിരുന്നു. അമ്പലത്തിൻ്റെ നിരവധി തൂണുകൾ ഇവിടെയുണ്ട്. 300ലധികം ചരിത്രരേഖകളും കരകൗശല വസ്തുക്കളും ലഭിച്ചു. അതുകൊണ്ട് തന്നെ 1669-70 കാലഘട്ടത്തിൽ അമ്പലം പൊളിച്ച് ഔറംഗസീബ് പള്ളി പണിതതാണെന്ന് മനസിലാക്കാം. മുസ്ലിം വിഭാഗം എതിർത്താലും കൃത്യമായ തെളിവുള്ളതുകൊണ്ട് കേസ് ഞങ്ങൾ ജയിക്കും.

മതനിരപേക്ഷതയുടെ പേരുപറഞ്ഞ് ഇതൊക്കെ മറയ്ക്കാൻ കോൺഗ്രസ് സർക്കാർ മുൻപ് പലതവണ ശ്രമിച്ചു. പക്ഷേ, ഇനി ഭാരതീയരെ കബളിപ്പിക്കാനാവില്ല. മുസ്ലിം ഭരണാധികാരികൾ ഇസ്ലാം നിർമിതികൾക്കല്ല ശ്രമിച്ചത്, ഇസ്ലാമിൻ്റെ കരുത്ത് കാട്ടാനായിരുന്നു. ഹിന്ദു അടയാളങ്ങൾ നീക്കി ഹിന്ദുക്കളെ അപമാനിക്കലായിരുന്നു ലക്ഷ്യം.

കേസ് ഹിന്ദുക്കൾ വിജയിക്കുമ്പോൾ മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ വേറെ സ്ഥലം നൽകുന്നതിനോട് യോജിപ്പില്ല. ഹിന്ദുക്കളോട് ചരിത്രപരമായ പല അനീതിയും ചെയ്ത ഒരു സമുദായത്തിന് അത് നൽകാൻ പാടില്ല. നമ്മുടെ വീട്ടിൽ ഒരാൾ അതിക്രമിച്ചുകയറി താമസിക്കുന്നു. കുറേ കാലത്തെ നിയമയുദ്ധത്തിനു ശേഷം നമ്മൾ വിജയിക്കുന്നു. എന്നിട്ട് അവർക്ക് താമസിക്കാൻ മറ്റൊരു സ്ഥലം അനുവദിക്കുന്നത് നീതിയാണോ? ഹിന്ദു രാഷ്ട്രീയക്കാരാണ് ഹിന്ദുക്കളെ മുസ്ലിങ്ങളെക്കാൾ കൂടുതൽ ദ്രോഹിച്ചിട്ടുള്ളത്. മുലായം സിങ് യാദവ് അങ്ങനെ നിലപാടെടുത്തയാളാണ്.

രാം ലല്ലയുമായി ബന്ധപ്പെട്ട നിയമയുദ്ധത്തിൽ 1989 മുതൽ താൻ പങ്കാളിയാണ്. അത് വലിയ ഒരു പാഠമായിരുന്നു. ഒരു ഹിന്ദു എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, 2029ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി മഥുരയിലും കാശിയിലും പ്രാണ പ്രതിഷ്ഠ നടത്തും എന്നാണ്. ഭാരതം ഹിന്ദുരാജ്യമാവണമെന്നാണ് ആഗ്രഹം. അതിനായി ഹിന്ദുക്കളിൽ നിന്ന് പിടിച്ചെടുത്ത അമ്പലങ്ങൾ തിരിച്ചുപിടിക്കണം. ലക്നൗ, ഡൽഹി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇതിനായി നിയമപോരാട്ടം ആരംഭിച്ചുകഴിഞ്ഞു എന്നും ഹരി ശങ്കർ ജെയ്ൻ പറഞ്ഞു.

അതേസമയം, ജ്ഞാൻവാപി സമുച്ചയത്തിൽ 12 നിലവറകളുണ്ടെന്ന് ഹിന്ദുപക്ഷത്തെ അഭിഭാഷകൻ അനുപം ദ്വിവേദി. എഎസ്ഐ സർവേ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്ന് അദ്ദേ​ഹം പറഞ്ഞു. എഎസ്‍ഐ സർവേ സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

12 നിലവറകളിൽ ചിലത് പരിശോധിക്കാൻ തങ്ങൾക്ക് സാധിച്ചില്ല. അതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇനി പരിശോധിക്കാനുള്ള നിലവറകളുടെ സർവേ സംബന്ധിച്ചുള്ള തുടർ നടപടികൾ നാളെ ആരംഭിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. അടഞ്ഞുകിടക്കുന്ന എല്ലാ നിലവറകളുടെയും ഭൂപടവും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി.ജ്ഞാൻവാപി സമുച്ചയത്തിലെ അടച്ചിട്ടിരിക്കുന്ന എല്ലാ നിലവറകളിലും സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് സ​​നാതൻ സംഘിന്റെ സ്ഥാപകയായ രാഖി സിംഗ് വിശ്വ വേദയാണ് കോടതിയിൽ ​ഹർജി നൽകിയത്. ഓരോ നിലവറകളും കൃത്യമായി പരിശോധിച്ച് അളന്ന് തിട്ടപ്പെടുത്തണമെന്നും ജ്ഞാൻവാപിയുടെ ബേസ്മെന്റുകൾക്കുള്ളിൽ രഹസ്യ അറകളുണ്ടെന്നും ഹർജിയിൽ പറയുന്നു.

വാരാണസി കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞാഴ്ചയാണ് ജ്ഞാൻവാപിയുടെ തെക്കൻ നിലവറ തുറന്ന് പൂജ നടത്തിയത്. എല്ലാ ദിവസവും പൂജ നടത്താമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.