മനോരമയെ കൊന്നത് കഴുത്തറുത്ത്, പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും

കേശവദാസപുരത്ത് വീട്ടമ്മയായ മനോരമയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് പ്രതി മനോരമെ കിണറ്റില്‍ കൊണ്ടിട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് പിടിയിലായ ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. മനോരമയെ അതിഥി തൊഴിലാളിയായ പ്രതി കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. പ്രതിയെ പിടികൂടിയ ശേഷമാണ് അതിക്രൂരമായ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. മനോരമയെ പിന്നില്‍ നിന്നും പ്രതി ആക്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമ (68)യെ അടുത്ത വീട്ടിലെ കിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മനോരമയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. മനോരമയുടെ വീട്ടില്‍ നിന്നാണ് ഭക്ഷണവും പാകം ചെയ്യുന്നതിനും മറ്റുമായി ആദം അലി ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ വെള്ളം എടുത്തിരുന്നത്.