വ്യോമസേനാ താവളത്തിലെ ഇരട്ടസ്‌ഫോടനം ഭീകരാക്രമണം; അതീവ ജാഗ്രത

ശ്രീനഗര്‍: ജമ്മു വ്യോമകേന്ദ്രത്തില്‍ നടന്നത് ഭീകരാക്രമണമെന്ന് ഡി.ജി.പി ദില്‍ബാഗ് സിങ്. ഭീകരര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവിധ ഏജന്‍സികള്‍ക്കൊപ്പം അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. മുതിര്‍ന്ന വ്യോമസേനാ, പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഉന്നതതല യോഗം വ്യോമസേനാ കേന്ദ്രത്തില്‍ നടന്നു.

ജമ്മു എയര്‍ഫോഴ്‌സ് ബേസ് സ്‌റ്റേഷനില്‍ രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 1.37ന് മേല്‍ക്കൂരയിലായിരുന്നു ആദ്യ സ്‌ഫോടനം. അഞ്ച് മിനിറ്റിന് ശേഷം 1.42ന് രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. ഇത്തവണ നിലത്തായിരുന്നു പൊട്ടിത്തെറി. സംഭവത്തില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും, കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് സംഭവിച്ചതെന്ന് എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു. ഡ്രോണ്‍ ഉപയോഗിച്ച്‌ സ്‌ഫോടകവസ്തുക്കള്‍ പതിപ്പിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്.