പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അമ്മ ജീവനൊടുക്കി

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷ അമ്മ തൂങ്ങി മരിച്ചു. കാസർകോട് മുളിയാർ കോപ്പാളംകൊച്ചിയിലെ ബിന്ദു (30) ആണ് നാലുമാസം പ്രായമുള്ള മകൾ ശ്രീനന്ദനയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് മാതാവ് ഈ കടുംകൈ കാട്ടിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഉച്ചയ്‌ക്ക് നടന്ന സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ബിന്ദുവിൻറെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് കുഞ്ഞിന്റെ മൃതദേഹമുണ്ടായിരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബിന്ദു തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇവരുടെ ഭർത്താവ് ​ഗൾഫിലാണ്. ബിന്ദുവിന്റെ ഭർത്താവിന്റെ വീട് ഇടുക്കിയിലാണെങ്കിലും വർഷങ്ങളായി ഇവർ കുടംബ സമേതം കോപ്പാളംകൊച്ചിയിലാണ് താമസിക്കുന്നത്. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകൻ കൂടിയുണ്ട്.