മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ബലാത്സംഗ ഭീഷണിയും അസഭ്യവര്‍ഷവും; പ്രവാസിക്കെതിരെ പരാതി

കോട്ടയം: മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബലാത്സംഗ ഭീഷണി. ഷാഹിനയെ ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയാക്കുമെന്നുമാണ് രൂപേഷ് ചാത്തോത്ത് എന്നയാളുടെ ഭീഷണി. വടകര സ്വദേശിയായ രൂപേഷ് കുവൈറ്റില്‍ പ്രവാസിയാണ്. സല്‍മിയയില്‍ അഡ്‌വാന്‍സ്ഡ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍. ഇയാള്‍ക്കെതിരെ ഷാഹിന പരാതി നല്‍കി.

സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങള്‍ പതിവായി നേരിടാറുണ്ടെന്നും എന്നാല്‍ ബലാത്സംഗ ഭീഷണി ഇത് ആദ്യമായാണെന്നും ഷാഹിന പറഞ്ഞു. മറ്റൊരു മാധ്യമ പ്രവര്‍ത്തകയുടെ പോസ്റ്റിലെ കമന്റുകളില്‍ നിന്നുമാണ് ഇയാള്‍ അധിക്ഷേപം തുടങ്ങിയത്. വ്യക്തികളെ സൈബര്‍ ഇടങ്ങളില്‍ അവഹേളിക്കുന്നതിനെതിരെ ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ദിലീപ് നട്‌കേരിയെന്ന വ്യക്തി നേരത്തെ ഇയാള്‍ക്കെതിരെ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

സ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള ഇയാളുടെ പോസ്റ്റുകളെ വിമര്‍ശിച്ചതാണ് പ്രകോപന കാരണമെന്ന് ഷാഹിന പറഞ്ഞു. ലൈംഗികതയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളോട് വിവേചനപരമായി പെരുമാറുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാധ്യപ്രവര്‍ത്തക ഇട്ട പോസ്റ്റില്‍ ഇയാള്‍ നേരത്തെ നടി പാര്‍വതിക്കെതിരായി ഇട്ട അവഹേളന പോസ്റ്റിനെക്കുറിച്ച് ഷാഹിന പരാമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ അസഭ്യവര്‍ഷവും ബലാത്സംഗ ഭീഷണിയും തുടങ്ങിയത്.