ഓപ്പറേഷന്‍ പി ഹണ്ടില്‍ പോലീസിനെ ഞെട്ടിച്ച് അറസ്റ്റിലായത് അച്ഛനും മകനും

സംസ്ഥാന വ്യപകമായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡില്‍ പൊലീസിനെ ഞെട്ടിച്ച് ആലപ്പുഴയില്‍ നിന്നും പിടിയിലായത് അച്ചനും മകനും. ആലപ്പുഴ തൃക്കുന്നപുരം സ്വദേശിയായ 22 കാരനും അച്ഛനുമാണ് പിടിയിലായത്. കുട്ടികളുടെ അശ്ലീല രംഗങ്ങള്‍ അച്ഛനും മകനും ഒരുപോലെ കൈകാര്യം ചെയ്തുവെന്ന വാര്‍ത്തയാണ് പോലീസിനെ ഞെട്ടിച്ചത്. എന്നാല്‍ സത്യമറിഞ്ഞപ്പോഴാണ് ഞെട്ടല്‍ മാറി കലിപ്പായത്. അശ്ലീല രംഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 22 കാരന്‍ ഉപയോഗിച്ചത് അച്ഛന്റെ ഫോണായിരുന്നു. അച്ഛന്‍ ഇതറിഞ്ഞതുമില്ല.പൊലീസുകാര്‍ വിശദ്ദീകരിച്ചു കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലായത്.നിരവധി വീഡിയോകളും ചിത്രങ്ങളും അച്ഛന്റെ ഫോണ്‍ ഉപയോഗിച്ച് യുവാവ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കുട്ടികളുടെ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡുചെയ്തതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിക്കും. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ പോക്‌സോ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുകയുള്ളു. സംസ്ഥാനത്ത് മുഴുവന്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക്, പെന്‍െ്രെഡവ്, ടാബ്,്‌മൊബൈല്‍ ഫോണ്‍ തുടങ്ങിയ 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ഇന്ന് നടത്തിയ റെയ്ഡില്‍ വ്യാപക അറസ്റ്റാണ് നടന്നത്. കുട്ടികളുടെ അശ്ലീല വീഡിയോകളടക്കം പ്രചരിപ്പിച്ച യുവ ഡോക്ടര്‍ ഉള്‍പ്പെടെ 41 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ കൂടുതലും ഐടി വിദഗ്ധരായ യുവാക്കളാണെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികളെ കുടുക്കാന്‍ വിരിച്ച വലയാണ് ഓപ്പറേഷന്‍ പി ഹണ്ട്.