ആറ്റിങ്ങലിൽ ജനങ്ങൾ എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കും, വോട്ട് രേഖപ്പെടുത്തി വി മുരളീധരൻ

തിരുവനന്തപുരം : മോദി സർക്കാരിന് ജനങ്ങൾ തുടർ ഭരണം നൽകുമെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. ഉള്ളൂർ കൊട്ടാരം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണെന്ന ബോധ്യം ജനങ്ങൾക്കുണ്ട്. അതിനാൽ അവർ എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിക്കും.

കേരളത്തിൽ പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരായുള്ള വിധിയെഴുത്താണ് ഇന്ന് പോളിംഗ് ബൂത്തിൽ നടക്കുന്നത്. കേരളത്തിൽ എൻഡിഎക്ക് അനുകൂലമായ ജനവികാരമാണുള്ളത്. ആറ്റിങ്ങലിൽ ജനങ്ങൾ എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കും. കേരളത്തിൽ എൻഡിഎ പുതിയ ചരിത്രം രചിക്കുമെന്നും വി മുരളീധരൻ പറയുകയുണ്ടായി.

കേരളത്തിലെ ജനവിരുദ്ധ ഭരണത്തിനെതിരായ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. ചരിത്രം സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറും പറഞ്ഞു.