കരുവന്നൂരില്‍ കള്ളം പറയേണ്ടകാര്യമില്ല, സഹകരണ മേഖലയെ തകര്‍ക്കല്‍ ബി ജെ പിയുടെ ലക്ഷ്യം- മുഖ്യമന്ത്രി

തിരുവനന്തപുരം: കരുവന്നൂര്‍ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂരില്‍ കള്ളം പറയേണ്ട ആവശ്യമില്ലെന്നും കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കലാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ സഹകരണ മേഖലയുടെ വിശ്വാസ്യതയുടെ ഭാഗമായാണ് സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്നത്. ആ നിക്ഷേപകരുടെ നിക്ഷേപത്തിന് കോട്ടംതട്ടാന്‍ പാടില്ല. അത് തിരികെ ലഭിക്കുമെന്നത് ഉറപ്പാണെന്നും കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ സി പി എം അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിയെ രക്ഷിക്കാനാണെങ്കില്‍ അത് നടക്കില്ലന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നില്ല എന്നുള്ളത് ശുദ്ധ അസംബന്ധമാണ്. കൃത്യമായി ആദായനികുതി വകുപ്പു രേഖകള്‍ നല്‍കുന്നത് സിപിഎം ആണെന്ന് ആദായ നികുതി വകുപ്പ് തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. മാസപ്പടി വിവാദം സാധാരണ രണ്ട് കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടുകളാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം വലിയ വിജയം നേടുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.