യുദ്ധത്തിനിറങ്ങിയ അമ്മയ്ക്കുവേണ്ടി രണ്ടുദിവസം കൊണ്ട് പാലുകുടി നിർത്തി, കുറിപ്പ്

കാൻസർ എന്ന് കേൾക്കുമ്പോഴേ ഏവർക്കും ഭയമാണ്. എന്നാൽ ഭയപ്പെടാതെ മനക്കരുത്തുകൊണ്ട് പൊരുതി തോൽപ്പിക്കാൻ കഴിയുന്ന ഒന്നാണ് ഇത് എന്ന് പലരും തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ തന്റെ പോരാട്ട കഥ പറയുകയാണ് പ്രജീഷ് രവീന്ദ്രൻ. വേദനകൾക്കു നടുവിൽ പതറാതെ കരുത്തോടെ പോരാടുന്ന ഒരാൾ കൂട്ടിനുണ്ടാകുക എന്നത് ഭാഗ്യമാണെന്ന് പ്രജീഷ് കുറിക്കുന്നു. വേദനയുടെയും കൊഴിഞ്ഞുപോക്കിന്റെയും നാളുകളിലും തളരാതെ ഒപ്പം നിന്ന കെട്ട്യോൾ യോദ്ധാവാണെന്നും പ്രജീഷ് കുറിക്കുന്നു. കാൻസർ ദിനമായ ഫെബ്രുവരി 4നാണ് കുറിപ്പ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം: ഇവളെപ്പറ്റി നാലുവരി എഴുതാൻ ഇതിലും നല്ലൊരു ദിവസം വേററെയില്ലല്ലോ….ഒരു പോരാളി കൂട്ടിനുണ്ടാവുക എന്നത് ഒരു ഭാഗ്യം , സുഖം..ആ പോരാളി തരുന്ന ആത്മവിശ്വാസം, കരുത്ത്, വെളിച്ചം, അനുഭവം …മകനുശേഷം കുടുംബത്തിലേക്കെത്തിയ തരക്കേടില്ലാത്ത വിരുന്ന്….അത്യാവശ്യം മാന്യമായിതന്നെ ഇവൾ അവരെ കൂട്ടത്തോടെ പറഞ്ഞുവിട്ട്…വിരുന്നു വന്നവർക്ക് അവർ പോകാൻ നേരം കെട്ടുകൊടുത്തുവിടുന്ന പതിവുണ്ട് നമ്മൾക്ക് ….ഇവളും കൊടുത്തു…’ചെവി പൊളിയെ’….. ദേഹം തന്നെയും ആയുധമാക്കി മാറ്റിയ വിരുന്നുകാർ… ഞണ്ടുകളോട് പൊരുതി മനസ്സിനും ശരീരത്തിനും ഒരു പോറൽ പോലുമേൽക്കാതെ , വേദനയ്ക്കും അസ്വസ്ഥതകൾക്കും ഒപ്പം നമ്മളെയും ചേർത്തുനിർത്തി ‘, മോനെ കുളിപ്പിച്ചോ , നിങ്ങൾ ഉറങ്ങിയോ ഇന്നലെ ‘ ചോറ് , കറി …… ഇന്നല്ലാതെ ഇവളെപ്പറ്റി എപ്പോ പറയും…

യുദ്ധത്തിനിറങ്ങിയ അമ്മയ്ക്കുവേണ്ടി രണ്ടുദിവസം കൊണ്ട് പാലുകുടി നിർത്തി, അപ്പന്റെയും മാമന്റെയും (അവന്റെ ഉണ്ണി ) കൂടെ എൻജോയ് ചെയ്ത്, അമ്മയ്ക്ക് കട്ട കട്ട സപ്പോർട് കൊടുത്ത ധീരനായ വിച്ചന്റെ പൊന്നു പോരാളി ‘അമ്മ’… വേദനയുടെയും കൊഴിഞ്ഞുപോക്കിന്റെയും നാളുകളിലും തളരാതെ ഒപ്പം നിന്ന കെട്ട്യോളെ …ഒരുപാട് ഇഷ്ടം ……..എല്ലാ യോദ്ധാക്കളോടും സ്നേഹം.