കണ്ണൂർ ജില്ലയിൽ നിരോധനാജ്ഞ,വൻ ജാഗ്രതയിൽ സേന

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രിൽ 24 ന് വൈകിട്ട് ആറു മണി മുതൽ 27 രാവിലെ ആറു മണി വരെ കണ്ണൂർ ജില്ലയില്‍ 144 പുറപ്പെടുവിച്ച് വരണാധികാരിയും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ ഉത്തരവായി.

നിരോധനാജ്ഞാ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍ , പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍ , ഉച്ചഭാഷിണി ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെ ജില്ലയിൽ നിരോധിച്ചിരിക്കുന്നു.

വീടുകൾ തോറും കയറിയുള്ള സന്ദർശനത്തിന് നിരോധനാജ്ഞ ബാധകമല്ല. ഈ കാലയളവിൽ ഒരാളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും പൊതുയോഗമോ ജാഥയോ വിളിച്ചുകൂട്ടുവാനോ, നടത്തുവാനോ പങ്കെടുക്കുവാനോ,അല്ലെങ്കിൽ അഭിസംബോധന ചെയ്യുവാനോ പാടില്ല. സിനിമാട്ടോഗ്രാഫ്, ടെലിവിഷൻ അല്ലെങ്കിൽ സമാനമായ മറ്റ് ഉപകരണങ്ങൾ മുഖേന ഏതെങ്കിലും തിരഞ്ഞെടുപ്പ് കാര്യങ്ങൾ പൊതുജനങ്ങളിലേക്ക് പ്രദർശിപ്പിക്കുവാൻ പാടില്ല.

പൊതുജനങ്ങളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സംഗീത പരിപാടിയോ ഏതെങ്കിലും നാടക പ്രകടനമോ മറ്റേതെങ്കിലും വിനോദ പരിപാടിയോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് കാര്യങ്ങൾ പ്രചാരണം ചെയ്യാൻ പാടില്ല