കേന്ദ്രത്തിൽ നിന്ന് 4,000 കോടി, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍. മോദി സര്‍ക്കാര്‍ കേരളത്തിനായി നല്‍കിയത് 4000 കോടി രൂപയാണ്. അധിക വിഹിതങ്ങള്‍ എത്തിയത്തോടെ കേരളത്തിലെ ട്രഷറി ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് കരകയറി.

അതേസമയം പണലഭ്യത ഉറപ്പാക്കാൻ ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. ഇന്നു മുതൽ ഈ വർധനവ് പ്രാബല്യത്തിൽ വരും. മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയർന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.

4,000 കോടിക്ക് പുറമെ 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍ക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മറക്കാന്‍ കേന്ദ്രം തങ്ങള്‍ക്ക് അവകാശപ്പെട്ട വിഹിതം നല്‍ക്കുന്നില്ലെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴാണ് മോദിസര്‍ക്കാരിന്റെ വിഹിത വിതരണം.