വ്‌ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ആർഡിഒയുടെ അനുമതി ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്‌റഫ് ആർഡിഒക്ക് മുമ്പാകെ നൽകിയ അപേക്ഷയ്ക്കാണ് അനുമതി ലഭിച്ചത്. ദുബായിൽ വെച്ച് റിഫയുടെ പോസ്റ്റ്‌മോർട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭർത്താവും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പൊലീസിൽ നൽകിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് റിഫയുടെ കുടുംബം റൂറൽ എസ്പിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.മാർച്ച് 1-ാം തിയ്യതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റിൽ റിഫയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. കാസർഗോഡ് സ്വദേശിയായ ഭർത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുൻപ് ഭർത്താവിനും മകനുമൊപ്പം റിഫ സന്ദർശകവിസയിൽ ദുബായിൽ എത്തിയിരുന്നു. ദിവസങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭർത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപാണ് റിഫയും ദുബായിൽ എത്തിയത്.