ശബരിമല നട വിഷു ഉത്സവത്തിനായി തുറന്നു, 14ന് പുലർച്ചെ വിഷുക്കണി ദർശനം

മേട മാസ പൂജകൾക്കും വിഷു ഉത്സവത്തിനുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ബുധനാഴ്ച വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പിഎൻ മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു. ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിച്ചു. തുടർന്ന് തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽ ശാന്തി അഗ്നി തെളിച്ചതോടെ ഇരുമുടി കെട്ടുമായി അയ്യപ്പഭക്തർ ശരണം വിളികളോടെ പതിനെട്ടാം പടി കയറി അയ്യനെ കണ്ടു തൊഴ്തു. മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തർക്ക് മഞ്ഞൾപ്പൊടി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നില്ല.

ഇന്ന് പുലർച്ചെ 5 മണിക്കാണ് ക്ഷേത്രനട തുറന്നത്. ഇന്ന് മുതൽ നെയ്യഭിഷേകം ഉണ്ടായിരിക്കും. മേടം ഒന്നായ ഏപ്രിൽ 14ന് പുലർച്ചെ മൂന്ന് മണിക്ക് തിരുനട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നൽകലും. പിന്നീട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും.

പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18നാണ് തിരുനട അടയ്ക്കുക. തീർഥാടകർക്കായുള്ള സൗകര്യങ്ങൾ ദേവസം ബോർഡും സർക്കാരും കെഎസ്ആർടിസിയും ഒരുക്കിയിട്ടുണ്ട്. ഇന്നലെ മുതൽ കെഎസ്ആർടിസി യുടെ വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്ക് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പ സർവീസുകൾ ഉണ്ട്.