അഞ്ച് വര്‍ഷമായി നടക്കുന്നതൊന്നും മുഖ്യമന്ത്രി കാണുന്നില്ലേ? നടി ആക്രമിക്കപ്പെട്ട കേസില്‍ സാറാ ജോസഫ്

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് പറയുന്നത് താന്‍ വിശ്വസിക്കുന്നില്ലെന്ന് സാറാ ജോസഫ് പറഞ്ഞു. അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി ഇവിടെ നടക്കുന്നതൊന്നും ഒന്നും കാണുന്നില്ലേ. കേസ് അട്ടിമറിക്കാന്‍ വലിയ ശ്രമം തുടരുന്നുവെന്നും സാറാ ജോസഫ് പറഞ്ഞു.കേസില്‍ വിചാരണ കോടതിക്കെതിരെ ഭാഗ്യലക്ഷ്മിയും ഇന്ന് രംഗത്തെത്തി.

കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചൂ. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതി മുറിക്കുള്ളില്‍ അപമാനിക്കപ്പെടുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോട് കോടതിക്ക് ഒരു സമീപനമെന്നും പാവപ്പെട്ടവനോട് മറ്റൊരു സമീപമാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറയുക. പ്രോസിക്യൂഷന്‍ ജുഡീഷ്യറെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 2022 ഫെബ്രുവരി വരെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് പ്രോസിക്യൂഷന്‍ അറിഞ്ഞില്ലേയെന്ന് പ്രതിഭാഗം ചോദിച്ചു.

കേസില്‍ വിചാരണ ഒഴിവാക്കാനാണ് ഡിവൈഎസ്പി ബൈജു പൗലോസ് ശ്രമിക്കുന്നത്. തനിക്കെതിരെ തെളിവ് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ദിലീപ്, ദൃശ്യങ്ങള്‍ കോടതി കണ്ടാല്‍ എന്താണ് കുഴപ്പമെന്നും ചോദിച്ചു. എഫ്എസ്എല്‍ ലാബ് പൊലീസിന്റെ ഭാഗം. റിപ്പോര്‍ട്ടില്‍ എന്ത് തിരിമറിയും നടക്കും. പ്രതിഭാഗം വാദിച്ചു. അതേസമയം ജുഡീഷ്യറിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപിന്റെ വാദങ്ങള്‍ കളവാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.