എന്റെ പ്രണയമേ എന്നെ വിട്ടു പോവരുതേ ഒരുമിച്ചു കണ്ട രണ്ടു സ്വപ്നങ്ങളും ചേര്‍ന്നതാണീ ചിത്രം

റോഡപകടത്തില്‍ മരിച്ച എഴുത്തുകാരനും തലശ്ശേരി ബ്രണ്ണന്‍ കോളേജ് അധ്യാപകനുമായിരുന്ന കെ വി സുധാകരന്റെ ഭാര്യയാണ് ഷില്‍ന സുധാകര്‍. വാഹനാപകടത്തില്‍ അച്ഛന്‍ വിടപറഞ്ഞ് ഒരുവര്‍ഷവും 30 ദിവസവും പിന്നിടുന്ന ദിവസമായിരുന്നു ഇരട്ടകളുടെ പിറവി. കെ.വി.സുധാകരന്റെ മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ ഐവിഎഫ് ചികില്‍സയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്റെ ബീജത്തില്‍ നിന്നാണ് ഇരട്ടപെണ്‍കുട്ടികള്‍ പിറന്നത്.

മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞ പ്രിയപ്പെട്ടവനോടൊപ്പമുള്ള 14 സ്നേഹ വര്‍ഷങ്ങള്‍ എന്ന ആമുഖത്തോടെ് ലഘു കുറിപ്പ് പങ്കുവയ്ച്ചിരിക്കുകയാണ് ഷില്‍ന. മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞെങ്കിലും എന്റെ പ്രണയമേ എന്നെ വിട്ടു പോകരുതേ എന്ന് ഷില്‍ന വികാരനിര്‍ഭരമായി കുറിക്കുന്നു. അദ്ദേഹം രചിച്ച രണ്ട് പുസ്തകങ്ങളേയും ചേര്‍ത്തു പിടിച്ച് ഹൃദയഹാരിയായൊരു ചിത്രവും ഷില്‍ന പങ്കുവച്ചിട്ടുണ്ട്.

കുറിപ്പ്… മാഷോടൊപ്പമുള്ള പതിനാലു സ്‌നേഹ വര്‍ഷങ്ങള്‍? നന്ദി ,ജീവിതത്തിന്റെ വെളിച്ചവും ,തെളിച്ചവുമായി എന്നും എപ്പോഴും കൂടെ ചേര്‍ത്ത് പിടിക്കുന്നതിന് ? മുന്‍പ് കുറിച്ചത് തന്നെ വീണ്ടും വീണ്ടും കുറിക്കുന്നു,
എന്റെ പ്രണയമേ എന്നെ വിട്ടു പോവരുതേ ? ഒരുമിച്ചു കണ്ട രണ്ടു സ്വപ്നങ്ങളും ചേര്‍ന്നതാണീ ചിത്രം

2006 ഏപ്രില്‍ 22നാണ് പേരാവൂരിലെ പി.വി. പവിത്രന്റെയും പുഷ്പവല്ലിയുടെയും മകള്‍ ഷില്‍നയും പെരുമ്പടവിനുസമീപം ഏളയാട്ടെ കുഞ്ഞിരാമന്‍ ഓമന ദമ്പതിമാരുടെ മകന്‍ സുധാകരനും വിവാഹിതരായത്. കല്യാണസമയത്ത് ‘മാതൃഭൂമി’ കാസര്‍കോട് ബ്യൂറോയില്‍ ലേഖകനായിരുന്നു സുധാകരന്‍. കഥാകൃത്തുകൂടിയായ സുധാകരന്‍ പിന്നീടാണ് അധ്യാപകനായത്. നാലുവര്‍ഷം മുന്‍പാണു ഇവര്‍ കുഞ്ഞുങ്ങള്‍ക്കായി ചികില്‍സ തുടങ്ങിയത്. 2016ലും 2017 തുടക്കത്തിലും ഐവിഎഫ് വഴി ഷില്‍ന ഗര്‍ഭം ധരിച്ചെങ്കിലും ഫലം കണ്ടില്ല. കണ്ണൂരിലെ ഡോ. ഷൈജൂസിന്റെ മേല്‍നോട്ടത്തിലായിരുന്നു ഷില്‍നയ്ക്ക് ഗര്‍ഭധാരണത്തിനുള്ള ചികിത്സ.

2017 ഓഗസ്റ്റ് 15നു നിലമ്പൂരിലെ അധ്യാപക ക്യാംപിനുശേഷം കോഴിക്കോട്ടേക്കു യാത്ര പുറപ്പെടുമ്പോഴായിരുന്നു ലോറിയിടിച്ചു കെ.വി.സുധാകരന്റെ മരണം. ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ ശാഖയില്‍ ലോണ്‍ സെക്ഷനില്‍ മാനേജരായ ഷില്‍നയുടെ ആഗ്രഹമായിരുന്നു സുധാകരന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നത്. ബന്ധുക്കളും ഷില്‍നയുടെ സ്വപ്നത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ചികിത്സക്കാലത്ത് ശേഖരിച്ച ബീജമാണ് കൃത്രിമ ബീജധാരണത്തിനായി ഉപയോഗിച്ചത്. ഏതായാലും ഒരു കുഞ്ഞിനായി ഷില്‍നയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് സഫലമായിരിക്കുകയാണ്.