വിവാഹം കഴിഞ്ഞ് പോയ പെണ്ണ് സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കുന്നത് നാണക്കേടെന്ന് കരുതുന്ന പൊതുബോധം, ഷിംന അസീസ് പറയുന്നു

മെറിന്‍ ജോയിയുടെ മരണം മലയാളികളെയും പ്രവാസി മലയാളികളെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. മലയാളികള്‍ക്ക് ഇടയില്‍ അടുത്തിടെ ഭര്‍ത്താവിന്റെ ക്രൂരതയില്‍ ജീവന്‍ നഷ്ടമാകുന്ന രണ്ടാമത്തെ ആളാണ് മെറിന്‍. ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ വാര്‍ത്തകള്‍ അവസാനിക്കുന്നതിന് മുമ്പാണ് മെറിനെ ഭര്‍ത്താവ് നെവിന്‍ കൊലപ്പെടുത്തിയ വാര്‍ത്തയും പുറത്തെത്തിയത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. വിവാഹിതയായ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നു. അവള്‍ക്കുള്ളത് ശരീരത്തിലെ കാണുന്ന മുറിവുകളോ മനസ്സിലെ കാണാത്ത മുറിവുകളോ ആയിക്കോട്ടെ, വിവാഹം കഴിഞ്ഞ് പോയ പെണ്ണ് സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കുന്നത് നാണക്കേടെന്ന് കരുതുന്ന പൊതുബോധം അവളെ കാണുന്നത് എങ്ങനെയാണെന്ന് ഷിംന അസീസ് ചോദിക്കുന്നു.

ഷിംന അസീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

ഇവിടെ കേരളത്തില്‍ ഒരു പെണ്‍കുട്ടിയെ അവളെ ജീവിതത്തിലേക്ക് ചേര്‍ത്തു നിര്‍ത്തേണ്ടവന്‍ ഒരു പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്നു. അന്ന് മുതല്‍ ഇന്ന് വരെ ആ മാതാപിതാക്കള്‍ പഴി കേള്‍ക്കുന്നു. സംശയമില്ല, അവരുടെ ഭാഗത്തും തെറ്റുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ ഒരു പെണ്‍കുട്ടി ഭര്‍ത്താവിന്റെ ആവര്‍ത്തിച്ചുള്ള കുത്തേറ്റ് മരിക്കുന്നു. അത് തിരിച്ചും മറിച്ചുമിട്ട് ‘റോസ്റ്റിംഗ് വീഡിയോ’ കണക്ക് അവലോകനം ഇറക്കുന്ന കുറേ പേര്. അതും പോരാഞ്ഞിട്ട് ആ ട്രോമയില്‍ നിന്ന് തന്നെ രക്ഷപ്പെട്ടിട്ടില്ലാത്ത കുടുംബത്തെക്കുറിച്ചും ആവര്‍ത്തിച്ചുള്ള ചര്‍ച്ചകളുണ്ട്. ഇവിടെയും തീര്‍ച്ചയായും ഇരുവശവും കറ പുരണ്ടതാണ്. രണ്ടിടത്തും ആ പെണ്‍കുട്ടി ‘സഹിക്കുന്നു’ എന്ന് കണ്ട ആദ്യഘട്ടത്തിലേ തിരിച്ച് കൊണ്ടു വരേണ്ടതായിരുന്നു. മക്കളുടെ ജീവനേക്കാള്‍ വലുതല്ലല്ലോ മാനാഭിമാനം. എന്നാല്‍ അങ്ങോട്ട് ചൂണ്ടുന്ന ഒരൊറ്റ വിരലിനെതിരെ നമുക്ക് നേരെ നില്‍ക്കുന്ന നാല് വിരലുകളിലേക്ക് ഒന്ന് നോക്കാം.

വിവാഹിതയായ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നു. അവള്‍ക്കുള്ളത് ശരീരത്തിലെ കാണുന്ന മുറിവുകളോ മനസ്സിലെ കാണാത്ത മുറിവുകളോ ആയിക്കോട്ടെ, വിവാഹം കഴിഞ്ഞ് പോയ പെണ്ണ് സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കുന്നത് നാണക്കേടെന്ന് കരുതുന്ന പൊതുബോധം അവളെ കാണുന്നത് എങ്ങനെയാണ്? ‘ശരി’ എപ്പോഴും ആണിന്റേതും സഹിക്കേണ്ടവള്‍ പെണ്ണുമാകുന്ന ചിന്താഗതിക്ക് ഇപ്പോഴും മാറ്റമുണ്ടോ? കല്യാണം കഴിച്ച് വിടുമ്പോള്‍ അവന് വിറ്റ് തിന്നാന്‍ കഴുത്ത് നിറയെ കൊത്തിമിനുക്കിയ ചങ്ങലകളും അവള്‍ക്ക് യാത്ര ചെയ്യാന്‍ കാറും വേറെ വല്ലതുമുണ്ടെങ്കില്‍ അതും കൊടുത്ത് വിട്ടിട്ട് അവള്‍ക്ക് സ്വന്തം അച്ഛന്‍ ഊര്‍ദ്ധശ്വാസം വലിച്ച് കിടന്നാല്‍ വരെ ഒന്ന് പോയി നോക്കാന്‍ അവന്‍ എതിര് നിന്നാല്‍ അതും ‘ശരി’ !! ഈ രീതിക്ക് ഇപ്പോള്‍ വല്ല വ്യത്യാസവും? അവള്‍ പിറന്ന നാള്‍ തൊട്ട് വളര്‍ത്തി പഠിപ്പിച്ച് ജോലിയുമാക്കി അവളെ ഇണയുടെ കൈയില്‍ വെച്ച് കൊടുത്ത നേരം വരെ ‘കണ്ണേ, കരളേ’ എന്ന് പറഞ്ഞ് വളര്‍ത്തിയ രക്ഷിതാക്കള്‍ക്ക് അവളുടെ ശമ്പളത്തില്‍ നിന്ന് ചില്ലിക്കാശ് കൊടുക്കണമെങ്കില്‍ അവന്റെയും കുടുംബത്തിന്റെയും NOC കിട്ടണമെന്ന അലിഖിതനിയമം ഇന്നും പലയിടത്തുമില്ലേ? ഇനി അവള്‍ മോഹിച്ച് നേടിയ ജോലി ‘നീ ജോലി ചെയ്തിട്ട് വേണ്ട ഇവിടെ തറവാട് കഴിയാന്‍’ എന്ന ഒറ്റവാക്കില്‍ വിറകടുപ്പിലേക്ക് പറന്ന് വീഴുന്നതില്‍ ആര്‍ക്കും തെറ്റൊന്നും തോന്നാറില്ലല്ലോ?

 

അവന് തോന്നിയയിടമെല്ലാം തോന്നുന്നത്ര സമയം തെണ്ടാമെന്നും ഭാര്യക്ക് തൊട്ടടുത്തുള്ള ടൗണില്‍ പോകാന്‍ വിദേശത്തുള്ള ഭര്‍ത്താവിനെ വിളിച്ച് സമ്മതം ചോദിക്കണമെന്നതും ശരിയെന്ന് തോന്നുന്നവരുമിത് വായിക്കുന്നില്ലേ? ആശുപത്രിയില്‍ മകന്റെ മുറിവ് തുന്നാന്‍ സമ്മതം നല്‍കാന്‍, കുഞ്ഞിന്റെ രക്ഷിതാവിന്റെ നമ്പറായി അങ്ങ് ദൂരെയുള്ള ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ തരുന്ന, സ്വന്തം പേരിനെയും നമ്പറിനെയും അഡ്രസിനെയും വ്യക്തിത്വത്തെയും പോലും ഭയക്കുന്നവരില്ലേ? നിഴലിന്റെ വില പോലുമില്ലാതെ, ജീവിച്ചുവെന്നതിന് യാതൊരു അടയാളവുമില്ലാതെ നീറിയൊടുങ്ങുന്ന അനേകമനേകം പെണ്ണില്ലേ? പിന്നെയെന്തിന് എങ്ങോ ഉള്ള ഏതോ രണ്ടാണിനെയോര്‍ത്ത് വികാരം കൊള്ളുന്നു? പെണ്ണിനെ ഉപദ്രവിക്കുന്ന പെണ്ണും ചര്‍ച്ചയാവുന്നില്ലല്ലോ… ‘ഉപദ്രവിക്കപ്പെടുന്നവള്‍’ എന്നത് പോലും നാല് ദിവസത്തെ ഹെഡ്‌ലൈന്‍ മാത്രം. അവളെ തളയ്ക്കുന്ന, തഴയുന്ന വ്യവസ്ഥിതി ചര്‍ച്ചയാവുന്നില്ലല്ലോ…

എല്ലാ കാലത്തും വെള്ളത്തിന് മീതെയുള്ള ചേറ് അരിച്ചു കൊണ്ടിരുന്നിട്ട് കാര്യമില്ല. കലങ്ങുമ്പോള്‍ പിന്നെയും ഉള്ളിലെ അഴുക്ക് പതഞ്ഞ് പൊങ്ങി വരും. അതാണിപ്പോള്‍ സംഭവിച്ച് കൊണ്ടേയിരിക്കുന്നത്. അന്യന്റെ സ്വകാര്യ ജീവിതം തോണ്ടിക്കളിക്കുന്ന നേരം സ്വന്തം വീട്ടിലുള്ളോര്‍ക്ക് വല്ലതും നേരത്തിന് കിട്ടുന്നുണ്ടോ എന്ന് കൂടി നോക്കണേ… കുറേ ചര്‍ച്ചക്കാര് വന്നേക്കുന്നു !!