വാട്സ് ആപ്പിലെ മൂന്നാം തരംഗത്തെ ഭയക്കേണ്ട, പക്ഷേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്- ഷിംന അസീസ്

കൊവിഡ് വ്യാപനത്തിന് ശേഷം സ്കൂളുകൾ ഇന്ന് വീണ്ടും തുറക്കുകയാണ്. എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ് സ്കൂളുകളിലേക്ക് കുട്ടികൾ എത്തുന്നത്. കാര്യങ്ങൾ അങ്ങനെയൊക്കെ ആണെങ്കിലും, പലർക്കും പല സംശയങ്ങളാണ്. വാട്സ് ആപ്പ് വഴി പരക്കുന്ന മൂന്നാം തരംഗ വാർത്തകളാണ് ഇതിൽ പ്രധാനം. എന്തായാലും അത്തരം പ്രചാരണങ്ങളിലൊന്നും വീണ് ഭയക്കേണ്ടതില്ലെന്നാണ് സോഷ്യൽ മീഡിയ വഴി കുറിക്കുകയാണ് ഡോ. ഷിംന അസീസ്.

കുറിപ്പിങ്ങനെ

സ്കൂളുകൾ തുറക്കുകയാണ്. അപ്പടി ആശങ്കകൾ നിറഞ്ഞ മെസേജുകളും ഫോൺ കോളുകളും തുടരെ തുടരെ വന്നു കൊണ്ടിരിക്കുന്നു.
ആദ്യത്തെ വില്ലൻ ലവനാണ്‌- മൂന്നാം തരംഗം. ആള്‌ പിശകാണ്‌ എന്ന്‌ വാട്ട്‌സാപ്പ്‌ പറയുന്നുണ്ട്‌. ചുമ്മാതാണ്‌. സത്യം എന്താന്ന്‌ വെച്ചാൽ, കുട്ടികളെ കോവിഡ്‌ രോഗം ബാധിക്കാനും ബാധിച്ചാൽ തന്നെ സീരിയസാവാനും സാധ്യത തീരെ കുറവാണ്‌. സ്‌കൂളിൽ വിട്ട്‌ കൂടാത്തത്‌ പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയാണ്‌. ശിശുരോഗവിദഗ്‌ധരെ കാണിക്കാതെ ഇങ്ങനെയുള്ള മക്കളെ സ്‌കൂളിൽ വിടാതിരിക്കാം.

എന്നാൽ കുട്ടികൾ വീട്ടിലേക്ക്‌ തിരിച്ച്‌ വരുമ്പോൾ നന്നായി കുളിച്ച്‌ വൃത്തിയായ ശേഷം മാത്രം കുടുംബവുമായി ഇടപഴകാൻ അനുവദിക്കുക. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്‌. വീട്ടിൽ പ്രതിരോധശേഷിക്കുറവുണ്ടാക്കുന്ന രോഗാവസ്‌ഥയുള്ളവരും കുട്ടികളുമായി ഇടപഴകാതിരിക്കാം. സ്‌കൂളിലെത്തിയാൽ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക്‌ ധരിക്കുന്നതും കൈകൾ കഴുകുന്നതും ഒരു ഉത്തരവാദിത്വമെന്നോണം കുട്ടികളെ പഠിപ്പിക്കാം, ഹാന്റ്‌ വാഷിങ്ങ്‌ പോയിന്റുകൾ ഉണ്ടാക്കാം. സുഖമില്ലാത്ത കുട്ടികൾക്ക്‌ വേണ്ടി സിക്ക്‌ റൂം മാറ്റിവെക്കുമ്പോൾ നല്ല വായുസഞ്ചാരമുള്ള മുറികൾ തന്നെ തിരഞ്ഞെടുക്കാം. അവിടെയുള്ള കുട്ടികളുമായി ഇടപഴകുന്ന അധ്യാപകരും അനധ്യാപകരും N95 മാസ്‌കും ഫേസ്‌ഷീൽഡും ധരിക്കുകയും വേണം.

ഇത്രയും നാൾ ഫോണിൽ തോണ്ടിക്കളിച്ച്‌ നടന്ന കുട്ടികളെ ക്ലാസിൽ അടക്കിയിരുത്താനും സ്‌കൂളിനോട്‌ പരിചിതരാക്കാനും ഒന്ന്‌ രണ്ടാഴ്‌ചയെങ്കിലും സാധിക്കുമെങ്കിൽ പാട്ട്‌ പാടിയും കൂട്ട്‌ കൂടിയും കഴിച്ച്‌ കൂട്ടാം. മൂത്രമൊഴിക്കാൻ പോവണമെന്ന്‌ പറയുമ്പഴേ അവരെ വിടുന്നതാവും നല്ലത്‌. ഇന്റർവെല്ലിലെ ആൾക്കൂട്ടം ഒഴിവാക്കാമെന്ന്‌ മാത്രമല്ല, വീട്ടിൽ ഇരുന്ന്‌ ശീലിച്ചു പോയ കാര്യങ്ങളിൽ നിന്ന്‌ പെട്ടെന്നൊരു മാറ്റമെന്ന വിഷമവും ഇല്ലാതാക്കാം.

ഈ ബഹളങ്ങൾക്കൊന്നുമിടയിൽ ഇതെല്ലാം ഉൾക്കൊള്ളാനാവാതെ നിൽക്കുന്ന സ്‌റ്റാഫും സ്‌റ്റുഡന്റ്‌സുമുണ്ടാകാം. ചിലരുടെ മൗനത്തിന്‌ ഗാർഹികപീഡനങ്ങളുടെയോ വേദനകളുടെയോ കഥകൾ പറയാനുണ്ടാവാം. അതുമല്ലെങ്കിൽ പെട്ടെന്നൊരു തിരിച്ചുവരവിനോട്‌ പൊരുത്തപ്പെടാൻ ആവാത്തതുമാകാം. ആവശ്യമെങ്കിൽ സ്‌കൂൾ കൗൺസിലറുടെയോ സൈക്യാട്രിസ്‌റ്റിന്റെയോ സഹായം തേടാം.
ഇനിയുമേറെ സംശയങ്ങളുണ്ടാകുമെന്നറിയാം…നിങ്ങളെ കേൾക്കാനും അറിയാവുന്നത്‌ പറഞ്ഞ്‌ തരാനും കമന്റ്‌ബോക്‌സും ഇൻബോക്‌സും തുറന്ന്‌ കാത്തിരിക്കുന്നു.