അമ്മയെ വെട്ടിക്കൊലപ്പെടുത്തി മകൻ; എൽഎൽബി ബിരുദധാരിയായ പ്രതി മാനസിക പ്രശ്‌നമുള്ള ആളെന്ന് പൊലീസ്

കൊച്ചി ചമ്പക്കരയിൽ മകൻ വൃദ്ധമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരമറ്റം വേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു ക്രൂരമായി കൊല്ലപ്പെട്ടത്. മകൻ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു.

രാവിലെ മുതൽ മകൻ തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. അവർ വിവരം ഡിവിഷൻ കൗൺസിലർക്ക് കൈമാറി. കൗൺസിലർ വിളിച്ചു പറഞ്ഞതുപ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തി. പക്ഷെ പ്രശ്നം ഒന്നുമില്ലെന്നു മകൻ പറഞ്ഞതു വിശ്വസിച്ചു പൊലീസ് മടങ്ങി. വൈകിട്ടായതോടെ വീടിനുള്ളിൽനിന്നു ബഹളം കേട്ടു. കരച്ചിലും സാധനങ്ങൾ തല്ലിത്തകർക്കുന്നതുമായ ശബ്ദം കേട്ടപ്പോൾ കൗൺസിലർ വീണ്ടും അറിയിച്ചതനുസരിച്ച് പൊലീസ് എത്തി.

വീട് തുറക്കണമെങ്കിൽ രേഖാമൂലം എഴുതി നൽകണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എഴുതി നൽകി. വാതിൽ അടച്ചതിനാൽ ഫയർഫോഴ്സിന്റെ സഹായം തേടി രാത്രി എട്ടോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് അമ്മയെ മകൻ കൊലപ്പെടുത്തിയതായി കണ്ടത്.