സ്വപ്നയുടെ ആരോപണത്തിൽ കഴമ്പുണ്ട് ; ഇതിന് തെളിവാണ് മുഖ്യന്റെ മൗനം : കെ.സുരേന്ദ്രൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സിപിഎമ്മിനും എതിരെ സ്വപ്ന സുരേഷ് നിരന്തരമായി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മാനനഷ്ട കേസ് കൊടുക്കാൻ തീരുമാനിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ അതിന് തയ്യാറാവാത്തത് മടിയിൽ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി മൗനം വ്യക്തമാക്കുന്നത് സ്വപ്നയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ്.

മുഖ്യമന്ത്രി കേരളത്തിന്റെ ഭരണത്തലവനാണ്. അദ്ദേഹത്തിനെതിരെ അന്താരാഷ്‌ട്ര സ്വർണക്കള്ളക്കടത്ത് കേസിൽ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്. സ്വപ്നക്കെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ച എംവി ഗോവിന്ദന് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കാൻ സാധിക്കാത്തത്?താൻ നിരപരാധി ആണെങ്കിൽ അത് ജങ്ങൾക്ക് മുന്നിൽ തെളിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ട്.

സ്വപ്നയുടെ തുറന്നുപറച്ചിലിൽ സാഷ്ടാംഗം കീഴടങ്ങിയ കടകംപ്പള്ളിയും ശ്രീരാമകൃഷ്ണനും കേസ് കൊടുക്കാൻ തയ്യാറാകുമോയെന്ന് കണ്ടറിയണം. എം.വി ഗോവിന്ദന് ആർജവമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കണമെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു. തനിക്കെതിരായ ആരോപങ്ങളിൽ മുഖ്യമന്ത്രി നിയമനടപടിയിലേക്ക് കടന്നില്ലെങ്കിൽ അവയിൽ സത്യമുണ്ടെന്ന് ജനം കരുതുമെന്നും അദ്ദേഹം പറഞ്ഞു.