എസ്.വി പ്രദീപിന്‍റെ അപകട മരണത്തിനു കാരണമായ ലോറി കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഈഞ്ചയ്ക്കലില്‍ നിന്നാണ് ലോറി കണ്ടെത്തിയതെന്നാണ് വിവരം. ഫോര്‍ട്ട് എ.സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറി കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. വണ്‍വേയില്‍ സഞ്ചരിച്ചിരുന്ന പ്രദീപിനെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. വാഹനത്തിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് പ്രദീപ് മരിച്ചത്. സംഭവത്തിന് പിന്നാലെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫോര്‍ട്ട് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വാഹനം തിരിച്ചറിഞ്ഞത്. മണല്‍ കയറ്റിയ ലോറിയായിരുന്നു. നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്കാണ് വാഹനം പോയത്. തുടര്‍ന്ന് പൊലീസ് വ്യാപകമായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തത്. ഇഞ്ചക്കല്‍ ഭാഗത്ത് നിന്നാണ് ഡ്രൈവറെ പിടികൂടിയത്. നിലവില്‍ ഇയാളെ എസിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇടിച്ചിടുന്ന വാഹനം ടിപ്പര്‍ ലോറിയാണെന്നു തിരിച്ചറിഞ്ഞിരുന്നു.