മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച പിതാവിന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷിച്ച് കോടതി

തിരുവനന്തപുരം . മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ പിതാവ്, വീട്ടിൽ തനിച്ചായിരുന്ന മകളുടെ കൂട്ടുകാരിയായ പതിനേഴുകാരിയെ ലെെംഗികമായി പീഡിപ്പിച്ച കേസിൽ നാൽപ്പത്തിയഞ്ചുകാരന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷിച്ച് കോടതി. മനഃസാക്ഷിയില്ലാത്ത പ്രവർത്തിയാണ് പ്രതിയുടെ ഭാഗത്തു നിന്നുമുണ്ടാതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പോക്‌സോ കോടതി പ്രതിക്ക് തടവ് ശിക്ഷ വിധിച്ചത്. പ്രതി ഒടുക്കേണ്ട പിഴത്തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതിവിധിച്ചു. നാദാപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

പശുപ്പകടവ് തലയഞ്ചേരി വീട്ടിൽ ഹമീദി (45)നെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ പിതാവാണ് പ്രതി. മകളുടെ വിവാഹം ക്ഷണിക്കാനാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. ആ സമയത്ത് പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി പെൺകുട്ടിക്കെതിരെ ലെെംഗികാതിക്രമം നടത്തി. വീടിനുള്ളിലേക്ക് വലിച്ചിഴച്ചാണ് പ്രതി പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്.

തുടർന്ന് രക്ഷകർത്താക്കൾ എത്തിയപ്പോഴാണ് പെൺകുട്ടി നടന്ന കാര്യം പറയുന്നത്. രക്ഷകർത്താക്കളുമായി പെൺകുട്ടി പോലീസ് സ്റ്റേഷനിൽ എത്തി തുടർന്ന് പരാതി നൽകി. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് കോടതിയിലെത്തിയപ്പോൾ വിവാഹം അടുത്തുനിൽക്കുന്ന പെൺകുട്ടിയുടെ പിതാവാണ് താനെന്ന വാദം പ്രതി ഉന്നയിച്ചിരുന്നു. ശിക്ഷ വിധിച്ച കോടതി വിധിന്യായത്തിൽ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയിരിക്കുന്നത്. പിഴ തുക അതിജീവിതയ്ക്ക് കൊടുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരുണാണ് ഹാജരായിരുന്നത്.