കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉദ്ഘാടനമില്ലാതെ തുറന്നു കൊടുത്തു

തിരുവനന്തപുരം. കേന്ദ്ര പദ്ധതിയുടെ ഭാഗമായി 200 കോടി മുടക്കി നിർമ്മിച്ച കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉദ്ഘാടനമില്ലാതെ ജനങ്ങൾക്കായി തുറന്നു കൊടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെ തുറന്നുകൊടുക്കുകയായിരുന്നു. 2.71 കിലോമീറ്ററാണ് പാതയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി മേൽപാലം തുറന്നത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് എലിവേറ്റഡ് പാത പ്രഖ്യാപിക്കുന്നത്. ദേശീയപാത 66 ൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം – മുക്കോല റീച്ചിന്റെ ഭാഗമാണ് കഴക്കൂട്ടത്തെ നാലുവരി എലിവേറ്റഡ് പാത. ദേശീയപാത അതോറിറ്റിക്കാണ് പാതയുടെ നിർമാണ ചുമതല. എലിവേറ്റഡ് പാത നിർമാണത്തിനുള്ള തുക 200 കോടി പൂർണമായും ദേശീയപാത അതോറിറ്റിയാണ് ചെലവഴിച്ചിട്ടുള്ളത്.

എലിവേറ്റഡ് ഹൈവേയുടെ പണി 2018ലാണ് ആരംഭിച്ചത്. 200 കോടി രൂപയാണ് നിർമാണ ചെലവ്. ഇരുഭാഗത്തും 7.5 മീറ്ററിൽ സർവീസ് റോഡും 61 തൂണുകളും പാലത്തിനുണ്ട്. ഏകദേശം 220 ലൈറ്റുകൾ പാതയുടെ മുകൾ ഭാഗത്തും താഴെയുമായി സ്ഥാപിച്ചിരിക്കുന്നു. ദേശീയപാത ബൈപാസും നഗരത്തിലൂടെയുള്ള പഴയ ദേശീയപാതയും സംഗമിക്കുന്ന ഏറ്റവും തിരക്കേറിയ കഴക്കൂട്ടം ജംക്‌ഷനിൽ പ്രവേശിക്കാതെയാണ് നാലുവരി എലിവേറ്റഡ് ഹൈവേ കടന്നുപോവുക.

കൊല്ലം ഭാഗത്തു നിന്നുള്ളവർക്ക് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപത്ത് ഹൈവേയിലേക്ക് പ്രവേശിക്കാം. നേരേ ടെക്നോപാർക്ക് ഫെയ്സ് 3 നു സമീപമാണ് പാത ചെന്നു നിൽക്കുന്നത്. കാര്യവട്ടം, ശ്രീകാര്യം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ടവർക്ക്മാ ത്രമേ ഇനി കഴക്കൂട്ടം ജംക്‌ഷനിലേക്ക് പ്രവേശിക്കാനാവൂ.

രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന പ്രഖ്യാപനവുമായി 2018 ൽ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ നിർമാണം തുടങ്ങിയത്. കോവിഡിനെത്തുടർന്നുള്ള നിയന്ത്രണങ്ങൾ നിർമ്മാണം വൈകാൻ മുഖ്യ കാരണമായി. പദ്ധതി പൂർത്തിയാകാൻ 4 വർഷമെടുത്തു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്ക് ജില്ലയുടെ വടക്ക് ഭാഗത്ത് നിന്നെത്തുന്നവർക്ക് കഴക്കൂട്ടത്തെ തിരക്ക് ഒഴിവാകും. ടെക്നോപാർക്കിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, കോവളം, വിഴിഞ്ഞം ഭാഗങ്ങളിലേക്ക് പോകേണ്ടവർ, തിരുവനന്തപുരം നഗരത്തിലേക്ക് എത്തേണ്ടവർ തുടങ്ങിയവർക്ക് എലിവേറ്റഡ് ഹൈവേ ഏറെ ആശ്വാസമാകും. തിരുവനന്തപുരത്തു നിന്ന് കൊല്ലം ഭാഗത്തേക്കുള്ള യാത്രക്കാർക്കും പാത ആശ്വാസമാകും.

സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയെന്നാണു അധികൃതർ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയെ വിശേഷിപ്പിക്കുന്നത്. എന്നാൽ, 3.2 കിലോമീറ്ററിൽ ആലപ്പുഴ ബൈപാസിൽ, ബീച്ചിനു സമാന്തരമായി നിർമിച്ച പാതയാണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ എന്നാണു പറയുന്നത്. ആലപ്പുഴയിലേത് രണ്ടു വരി പാത ആയതിനാൽ നാലുവരി എലിവേറ്റഡ് ഹൈവേകളിൽ നീളം കൂടിയത് യഥാർത്ഥത്തിൽ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തന്നെ.