സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് മന്ത്രി തോമസ് ഐസക്

ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടുന്നത് അനുസരിച്ച് നികുതി കുറയ്ക്കാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ പെട്രോളിനും ഡീസലിനും 2.50 രൂപയോളമാണ് സംസ്ഥാനത്ത് വര്‍ധിച്ചത് .

ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ തീരുവ ചേര്‍ത്ത് എണ്ണക്കമ്ബനികള്‍ വില ഉയര്‍ത്തിയിരുന്നു . എക്‌സൈസ് തീരുവയും സെസ്സുമായി രണ്ട് രൂപയാണ് ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. പുതിയ വിലയുടെ സംസ്ഥാന വാറ്റ് നികുതി 50 പൈസയോളം വരും. ഇതും കൂടി ഉള്‍പ്പടെ ലിറ്ററിന് രണ്ടര രൂപയുടെ വര്‍ധനവാണ് എറണാകുളത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്തായാലും ഇന്ധനവില വര്‍ദ്ധന സാധാരണക്കാരന് നല്‍കുക ഇരട്ടി ഭാരമായിരിക്കും. അവശ്യസാധനങ്ങളുടെ വില ഇനിയും ഉയരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താവിന് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടിയത്. വ്യാപാര യുദ്ധവും ആഗോള സാമ്ബത്തിക പ്രതിസന്ധികളും കാരണം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇനിയും കുറയാനാണ് സാധ്യത. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കൂട്ടിയതോടെ രാജ്യത്ത് ഇന്ധനവില തത്കാലം കുറയില്ലെന്ന് ഉറപ്പായി..