മൈസൂരിൽ വാഹനാപകടം, തൃശൂർ സ്വദേശിനി ഉൾപ്പടെ മൂന്ന് മരണം

ബംഗളൂരു : മലയാളി വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു. തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണു മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. മൈസൂരു ജയലക്ഷ്മിപുരം ജെ.സി.റോഡിൽവെച്ച് ശിവാനിയും ഉല്ലാസും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണംവിട്ടെത്തിയ കാറിടിക്കുകയായിരുന്നു. ഇവരുടെ സ്കൂട്ടറുൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാർ ഇടിച്ചുതെറിപ്പിച്ചിട്ടുണ്ട്. അതിലൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്നയാളാണ് ഭക്ഷണവിതരണക്കാരൻ.

മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബി.സി.എ. വിദ്യാർഥിനിയായിരുന്നു ശിവാനി. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ വി.വി.പുരം ട്രാഫിക് പൊലീസ് കേസെടുത്തു. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുവരും.