പന്നിയങ്കരയിൽ വർധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിൽ

പാലക്കാട്: പാലക്കാട് പന്നിയങ്കരയിൽ വർധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ഇന്ന് പ്രത്യക്ഷ സമരത്തിൽ . തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസ്സുകളാണ് പണിമുടക്കുന്നത്. പ്രതിമാസം പതിനായിരം രൂപാ
ടോൾ നൽകാനാവില്ലെന്നാണ് ബസ്സുടമകളുടെ വാദം. ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന ഉറപ്പ് ജില്ല ഭരണകൂടം പാലിക്കാത്തതിനാലാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത് . അതേസമയം ദീർഘദൂര ബസുകൾ ചിലത് സർവീസ് നടത്തുന്നുണ്ട്.

വർധിപ്പിച്ച ടോൾ നിരക്കിനെതിരെ ടിപ്പർ ലോറികളും ടോൾ പ്ലാസയിൽ നിർത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപയാാണ് ഇവർ നൽകേണ്ടത്. കഴിഞ്ഞ മാർച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയത്.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം.

ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.