‘മാധ്യമപ്രവർത്തകരെ ജയിലിൽ അടയ്ക്കരുത്’; മുഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഐക്യരാഷ്ട്ര സംഘടന വക്താവ്

ന്യൂയോർക്ക്: എഴുത്തിന്റെയും ട്വീറ്റിന്റെയും പേരിൽ മാധ്യമപ്രവർത്തകരെ ജയിലിൽ അടക്കരുതെന്ന് ഐക്യരാഷ്ട്ര സംഘടന. അൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഇന്ത്യയിൽ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവിന്റെ പ്രതികരണം. യാതൊരു ഉപദ്രവ ഭീഷണിയുമില്ലാതെ സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താൻ മാധ്യമപ്രവർത്തകരെ അനുവദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് 2018 ൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലൊന്നിനെ ബന്ധിപ്പിച്ചാണ് ഫാക്റ്റ് ചെക്ക് വെബ്‌സൈറ്റ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ പിന്നീട് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ലോകമെമ്പാടും ഏത് സ്ഥലത്തും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാൻ ആളുകളെ അനുവദിക്കേണ്ടത് വളരെ പ്രധാനമാണ്. മാധ്യമപ്രവർത്തകരെ സ്വതന്ത്രമായും ആരുടെയും ഭീഷണിയില്ലാതെയും അഭിപ്രായപ്രകടനത്തിന് അനുവദിക്കണമെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.

സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഒരു പാകിസ്ഥാൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുജാറികിന്റെ പ്രതികരണം. “മാധ്യമപ്രവർത്തകർ അവർ എഴുതുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും പറയുന്നതിന്റെയും പേരിൽ ജയിലിൽ അടയ്ക്കപ്പെടരുത്. അത് ഈ മുറിയിലുൾപ്പെടെ ലോകത്തെവിടെയും ബാധകമാണ്” എന്നു ദുജാറിക് പറഞ്ഞു. സാമൂഹിക പ്രവർത്തകയായ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിലും തടങ്കലിലും യുഎൻ മനുഷ്യാവകാശ ഏജൻസി ആശങ്ക പ്രകടിപ്പിച്ചു. അവരെ ഉടൻ മോചിപ്പിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. 2002 ലെ ഗുജറാത്ത് കലാപത്തിൽ “ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കോടതിയിൽ തെറ്റായ തെളിവുകൾ നിരത്തൽ” എന്നീ കുറ്റങ്ങൾ ചുമത്തി ഗുജറാത്ത് അധികൃതർ ടീസ്റ്റ സെതൽവാദിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമായിരുന്നു സുബൈറിന്റെ അറസ്റ്റ്.